മോസ്കോ: റഷ്യയിലെ റിപ്പബ്ലിക് ഒഫ് ഡെഗിസ്ഥാനിലെ പെട്രോള്‍ പമ്ബിലുണ്ടായ സ്ഫോടനത്തില്‍ 35 പേര്‍ക്ക് ദാരുണാന്ത്യം.
മരിച്ചവരില്‍ മൂന്ന് കുട്ടികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 80 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്ച രാത്രി 10നാണ് കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ സ്ഫോടനമുണ്ടായത്. തുടര്‍ന്ന് പെട്രോള്‍ പമ്ബിലേക്കും തീപടരുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്നു പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും പുകപടലം നിറഞ്ഞതായും ദൃക്സാക്ഷികള്‍ പറഞ്ഞു. 6,450 ചതുരശ്ര അടി വിസ്തൃതിയിലാണ് തീ പടര്‍ന്നതെന്നും അവര്‍ പറഞ്ഞു. 260 അഗ്നിശമന സേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, കാര്‍ അറ്റകുറ്റപ്പണികള്‍ക്കിടെയാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രഥാമ നിഗമനം. കൂടാതെ തീപിടതത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം അന്വേഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിൻ ഇന്നലെ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പുട്ടിൻ അറിയിച്ചു. പരുക്കറ്റവര്‍ക്ക് എത്രയും പെട്ടെന്ന് ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധിക്കട്ടെ എന്നും ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ പുട്ടിൻ വ്യക്തമാക്കി.
അതേസമയം, തീപിടിത്തത്തില്‍ കത്തിനശിച്ച കാറുകളുടെയും തീ അണയ്ക്കാൻ ശ്രമിക്കുന്ന ദുരന്തനിവാരണ സേനാ ഉദ്യോഗസ്ഥരുടെയും ചിത്രങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു.
ദുരിന്ത സാഹചാര്യത്തില്‍ ഡാഗെസ്താൻ സര്‍ക്കാര്‍ ഇന്നലെ സംസ്ഥാനത്ത് ദുഃഖാചരണ ദിനമായി പ്രഖ്യാപിച്ചു.
ഡാഗെസ്താനിലെ കുംടോര്‍കലിൻസ്കി ജില്ലയില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതായി റീജിയണല്‍ ഹെഡ് സെര്‍ജി മെലിക്കോവ് പറഞ്ഞു.
റഷ്യൻ ഫെഡറേഷന്റെ 83 ഘടകഭാഗങ്ങളില്‍ ഒന്നാണ് റിപ്പബ്ലിക് ഓഫ് ഡാഗെസ്താൻ, രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള ഭാഗമാണിത്. മോസ്കോയില്‍ നിന്ന് ഏകദേശം 1,600 കിലോമീറ്റര്‍ (1,000 മൈല്‍) അകലെയാണ് മഖച്ചകല.