ന്യൂഡല്‍ഹി: ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ മിഷനില്‍ വനിതാ റോബോട്ടിനെ അയക്കാൻ തീരുമാനം. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം അറിയിച്ചത്.
ഒക്ടോബര്‍ ആദ്യവാരം ഇതിന്റെ ട്രയല്‍ നടക്കും. വനിതാ റോബോട്ടായ വ്യോമിത്രയാണ് ഗഗൻയാൻ മിഷനില്‍ ഭാഗമാവുക.
കൊവിഡ് മഹാവ്യാധി കാരണമാണ് ഗഗൻയാൻ പ്രോജക്‌ട് വൈകിയത്. വ്യോമിത്ര എന്ന വനിതാ റോബോട്ടിനെയാണ് ഇത്തവണ ബഹിരാകാശത്തേക്ക് അയക്കുന്നത്. മനുഷ്യനെ പോലെ തന്നെ പെരുമാറാൻ പ്രാപ്‌തയാണ് വ്യോമിത്രയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിക്രം ലാൻഡര്‍ ആദ്യം കാല്‍ കുത്തിയ ഇടം ഇനി ‘ശിവശക്തി’ എന്ന പേരില്‍ അറിയപ്പെടും. ബംഗളൂരുവില്‍ ഇസ്ട്രാക്ക് ക്യാമ്ബസിലെത്തി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പ്രഖ്യാപിച്ചത്.
ശിവൻ മനുഷ്യകുലത്തിന്റെ നന്മയുടെ പ്രതീകമാണ്. ശിവശക്തി എന്ന പേരില്‍ ശക്തി വനിതാ ശാസ്‌ത്രജ്ഞരുടെ കഠിനാധ്വാനം, പ്രചോദനം, ശാക്തീകരണം എന്നിവ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചന്ദ്രയാൻ കാല്‍പ്പാടുകള്‍ പതിപ്പിച്ച ചന്ദ്രോപരിതലത്തിലെ സ്ഥലം ‘തിരംഗ’ എന്നറിയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ എല്ലാ ഓഗസ്റ്റ് 23-ാം തീയതിയും ഇനി മുതല്‍ നാഷണല്‍ സ്‌പേസ് ഡേ ആയി ആഘോഷിക്കും.
‘ചന്ദ്രയാൻ 3യുടെ സോഫ്‌റ്റ്‌ലാൻഡിംഗ് സമയത്ത് വിദേശത്തായിരുന്നെങ്കിലും മനസ് നിങ്ങള്‍ക്കൊപ്പമായിരുന്നു. നിങ്ങള്‍ രാജ്യത്തെ ഉയരത്തിലെത്തിച്ചു. ലോകത്തിന്റെ ഓരോ കോണും ഇന്ത്യയെ അഭിനന്ദിക്കുന്നു. കൈവരിച്ചിരിക്കുന്നത് അസാധാരണ നേട്ടമാണ്. ഐ എസ് ആര്‍ ഒയിലെ ഓരോരുത്തരെയും സല്യൂട്ട് ചെയ്യുന്നു.’- മോദി പറഞ്ഞു.