നവാഗതനായ അഭിലാഷ് ജോഷിയുടെ ദുല്‍ഖര്‍ സല്‍മാൻ ചിത്രം കിങ് ഓഫ് കൊത്ത കഴിഞ്ഞ ദിവസമാണ് റിലീസായത്. ആദ്യദിനം 6.6 കോടി രൂപയാണ് സിനിമ തിയേറ്ററുകളില്‍ നിന്ന് നേടിയത്.
എന്നാല്‍ രണ്ടാം ദിനം കളക്ഷനില്‍ വൻ ഇടിവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഷെയ്ൻ നിഗവും ആന്റണി വര്‍ഗീസും നീരജ് മാധവും മുഖ്യകഥാപാത്രങ്ങളാകുന്ന ആക്ഷൻ സിനിമ ആര്‍ഡിഎക്സും നിവിൻ പോളിയുടെ രാമചന്ദ്ര ബോസും തിയേറ്ററുകളിലെത്തിയതാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചത്.
രണ്ടാം ദിവസമായ വെള്ളിയാഴ്ച രണ്ട് കോടി രൂപയാണ് ദുല്‍ഖര്‍ ചിത്രത്തിന് ലഭിച്ചതെന്ന് ഇൻഡസ്ട്രി ട്രാക്കറായ Sacnik റിപ്പോര്‍ട്ട് ചെയ്യുന്നു. മലയാളത്തിന് 1.7 കോടി രൂപയും, തെലുങ്ക് തമിഴ് പതിപ്പുകള്‍ക്ക് 15 ലക്ഷം വീതവുമാണ് ഇന്നലത്തെ കളക്ഷൻ. ആദ്യ ദിനത്തെ അപേക്ഷിച്ച് 69 ശതമാനം ഇടിവാണ് രണ്ടാം ദിനം കളക്ഷനിലുണ്ടായത്. അതേസമയം, സിനിമയ്ക്ക് ഇതുവരെ ആഗോളതലത്തില്‍ 16.8 കോടിരൂപ കളക്ഷനായി ലഭിച്ചുവെന്നാണ് വിവരം. ഇതില്‍ 8.5 കോടിയും ഓവര്‍സീസ് റിലീസില്‍ നിന്നും കിട്ടിയതാണ്. ഇന്ന് (ശനിയാഴ്ച) രാജ്യത്തിനകത്ത് നിന്ന് 2.16 കോടി രൂപ കളക്ഷൻ ലഭിക്കുമെന്ന് Sacnik പ്രവചിക്കുന്നു.
അതേസമയം, തീയേറ്ററുകളിലെത്തിയ മലയാളം പ്രേക്ഷകരില്‍ 27.64 ശതമാനം പേര്‍ കിങ് ഓഫ് കൊത്തയാണ് കണ്ടത്. ഷബീര്‍ കല്ലറക്കല്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്ബൻ വിനോദ്, പ്രസന്ന, ഗോകുല്‍ സുരേഷ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖറിന്റെ തിരിച്ചുവരവാണ് കിങ് ഓഫ് കൊത്ത. ഇതിന് മുമ്ബ് അവസാനമായി റിലീസായ ദുല്‍ഖര്‍ ചിത്രം സല്യൂട്ട് ആയിരുന്നു. 2022ന്റെ തുടക്കത്തില്‍ ഒടിടി റിലീസായാണ് സിനിമ എത്തിയത്.