ഏഴരക്കൊല്ലമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കാണാൻ കഴിഞ്ഞത് തന്റെ ഭാഗ്യമായി കാണുന്നുവെന്ന് നടൻ ഫഹദ് ഫാസില്‍.
ഇപ്പോള്‍ ഇന്ത്യയിലാദ്യമായി സിനിമാ ടൂറിസം വരാൻ പോവുകയാണെന്നും, അതിന് എല്ലാ രീതിയിലുള്ള സഹകരണവും സഹായവും ഞാൻ സര്‍ക്കാരിനും മന്ത്രി മുഹമ്മദ് റിയാസിനും പ്രഖ്യാപിക്കുന്നുവെന്നും തിരുവനന്തപുരത്ത് കേരള ടൂറിസം വകുപ്പ് സംസ്ഥാനതല ഓണാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുന്നതിനിടെ ഫഹദ് പറഞ്ഞു.
മലയാളസിനിമയുടെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് എന്റെ തലമുറ പൊയ്ക്കൊണ്ടിരിക്കുന്നത്. അതിന് ഏറ്റവും വലിയ കാരണമായി ഞാൻ കാണുന്നത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റമാണ്. ആ മാറ്റത്തില്‍ ആദ്യം കാണുന്നത് കേരളത്തിലെ വിനോദസഞ്ചാരമേഖലയുടെ വളര്‍ച്ചയാണ്.
കേരളത്തിലെ ടൂറിസം വളര്‍ന്നപ്പോള്‍ അതിനോടനുബന്ധമായി വേറെയും ഇൻഡസ്ട്രികള്‍ വളര്‍ന്നു. ഞാനതില്‍ ഏറ്റവും കൂടുതല്‍ നേട്ടം കാണുന്നത് മലയാള സിനിമയ്ക്കാണ്. കുമ്ബളങ്ങി നൈറ്റ്സ് ആയാലും മഹേഷിന്റെ പ്രതികാരമായാലും. കുമ്ബളങ്ങി എന്ന സ്ഥലമില്ലെങ്കില്‍ കുമ്ബളങ്ങി നൈറ്റ്സ് എന്ന സിനിമയില്ല. ഇടുക്കിയില്ലെങ്കില്‍ മഹേഷിന്റെ പ്രതികാരമില്ല. കുട്ടനാടില്ലെങ്കില്‍ ആമേനില്ല. ഇത്രയും സ്ഥലങ്ങള്‍ മലയാളക്കരയിലുള്ളപ്പോള്‍ തീര്‍ച്ചയായും മലയാളത്തിന്റെ കഥ തന്നെയാണ് പറയേണ്ടതെന്ന് ഒരുപാട് സുഹൃത്തുക്കള്‍ പറയാറുണ്ട്. ടൂറിസത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം തങ്ങളേപ്പോലുള്ളവര്‍ക്ക് പുതിയൊരു അവസരമാണ് തുറന്നിരിക്കുന്നത്.
ഇപ്പോള്‍ ഇന്ത്യയിലാദ്യമായി സിനിമാ ടൂറിസം വരാൻ പോവുകയാണ്. അതിന് എല്ലാ രീതിയിലുള്ള സഹകരണവും സഹായവും ഞാൻ സര്‍ക്കാരിനും മന്ത്രി മുഹമ്മദ് റിയാസിനും പ്രഖ്യാപിക്കുന്നു. ടൂറിസത്തിനൊപ്പം തന്നെ വളരേണ്ടവയാണ് സിനിമയടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍. ഒരുപാട് ഓര്‍മകളും നന്മകളുമുള്ള നഗരമാണ് തിരുവനന്തപുരം. ആദ്യമായി അച്ഛനൊപ്പം ഷൂട്ടിങ് കാണാൻ വന്നത് ഇവിടെയാണ്. ഒരുപാട് അംഗീകാരങ്ങള്‍തന്നു. ഇതിനൊക്കെ ഉപരി എന്റെ വിവാഹം നടന്നതും ഇവിടെയാണ്.