ന്യൂഡൽഹി : ഇന്ത്യയിൽ കൊറോണ വാക്സിൻ നൂറ് കോടി തികഞ്ഞുവെന്നത് വലിയ കാര്യമാണെങ്കിലും ഇതിനു മുൻപ് തന്നെ ഈ നൂറ് കോടിയിൽ എത്താമായിരുന്നുവെന്ന വാദവുമായി സിപിഐ എം നേതാവ് സീതാറാം യെച്ചൂരി.
ജനസംഖ്യയുടെ 21% മാത്രമേ ഇപ്പോഴും വാക്സിൻ നൽകാൻ ആയിട്ടുള്ളു. ഒരു ദിവസം 40 ലക്ഷം ഡോസ് വാക്സിൻ മാത്രമാണ് നൽകുന്നത്. വാക്സിനേഷൻ വർധിപ്പിക്കണം. ബിജെപിക്കെതിരെ ഒരു ബദൽ ഉണ്ടാകണമെങ്കിൽ അതിനു മറ്റാരുമല്ല രാജ്യത്തെ ജനങ്ങളാണ് തീരുമാനമെടുക്കേണ്ടത് . അത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നപ്പോഴെല്ലാം ജനങ്ങൾ സ്വന്തമായി ഒരു ബദൽ കണ്ടെത്തിയിട്ടുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.അടിയന്തിരാവസ്ഥയ്‌ക്ക് ശേഷം കോൺഗ്രസിന് ബദലായി ജനതാ പാർട്ടി ഉയർന്നുവന്നത് അതിനു ഉദാഹരണമാണ് .
2021 ലെ ജനസംഖ്യാ സെൻസസിനൊപ്പം ജാതി സെൻസസ് നടത്തണം. അത്തരമൊരു സെൻസസ് നടത്തുന്നതിന് പാർലമെന്റ് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നുവെന്ന് കേന്ദ്ര സർക്കാർ ഉറപ്പുവരുത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു
കേരളത്തിലെ അനുപമ വിഷയം തനിക്ക് അറിയില്ലെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു. തന്റെ ശ്രദ്ധയിൽ വിഷയം വന്നിട്ടില്ല. കേരത്തിലെ വിഷയത്തിൽ സംസ്ഥാന ഘടകം ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.