തിരുവനന്തപുരം: സിപിഎം പ്രാദേശിക നേതാവ് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി പേരൂർക്കട പോലീസ് ഒതുക്കിയെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവ്. സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായയാണ് വിഷയത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്. വാടകയ്‌ക്ക് വീടെടുത്ത് നൽകാൻ സഹായത്തിനെത്തിയ സിപിഎം പ്രാദേശിക നേതാവ് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി പോലീസ് ഒതുക്കി തീർത്തെന്നായിരുന്നു ആരോപണം. യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.
മൂന്ന് മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ ഇതുവരെ തുടർനടപടികളൊന്നും ഉണ്ടായിരുന്നില്ല. തുടർ നടപടികൾ ഉണ്ടായില്ലെന്ന വിമർശനം ശക്തമായതോടെയാണ് അന്വേഷണം നടത്താൻ സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിട്ടത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് യുവതി പേരൂർക്കടയിൽ വീട് അന്വേഷിച്ച് എത്തുന്നത്. സിപിഎമ്മിന്റെ പ്രാദേശിക നേതാവായിരുന്നു ബ്രോക്കർ. പോക്സോ കേസിലും ആരോപണ വിധേയനായിരുന്നു ഇയാൾ. എന്നാൽ യുവതിക്ക് ഇത് അറിയില്ലായിരുന്നു. വീട്ടിനുള്ളിലെ സൗകര്യങ്ങൾ നോക്കുന്നതിനിടെ ഇയാൾ യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. നിലവിളിച്ച് കൊണ്ട് പുറത്തേക്കോടിയ യുവതിയെ ഇയാൾ പിന്തുടർന്നു.
ഉടനെ തന്നെ പേരൂർക്കട സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും, പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന രീതിയിലായിരുന്നു അവിടെ ഉള്ളവരുടെ സമീപനം. പരാതി സ്വീകരിക്കണമെന്ന് യുവതി നിർബന്ധം പിടിച്ചതോടെയാണ് ഉദ്യോഗസ്ഥർ ഇതിന് തയ്യാറായത്. രസീത് ആവശ്യപ്പെട്ടെങ്കിലും ആ സമയം കൊടുത്തില്ല. യുവതി പരാതി നൽകി 10 ദിവസത്തിന് ശേഷമാണ് പരാതിക്കാരിക്ക് പോലീസ് സ്റ്റേഷനിൽ നിന്നും രസീത് നൽകുന്നത്. എന്നാൽ ഇതുവരെ ആരോപണ വിധേയനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല.a