മലപ്പുറം: കൊണ്ടോട്ടി ബലാത്സംഗ ശ്രമക്കേസിൽ പൊലീസ് അറസ്റ്റു ചെയ്ത പതിനഞ്ചുകാരനെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു. മലപ്പുറം ജുവനൈൽ ജസ്റ്റീസ് ബോർഡാണ് പതിനഞ്ചുകാരനെകോഴിക്കോട് ജുവനൈൽ ഒബ്സർവേഷൻ ഹോമിലേക്ക് റിമാൻറ് ചെയ്തത്. വൈദ്യ പരിശോധനക്കു ശേഷം രാത്രി പത്ത് മണിയോടെയാണ് പത്താം ക്ലാസുകാരനെ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ ഹാജരാക്കിയത്.
തിങ്കളാഴ്ച്ചയാണ് കൊണ്ടോട്ടി കോട്ടൂക്കരയിൽ വച്ച് പതിനഞ്ചുകാരൻ പെൺകുട്ടിയെ റോഡിൽ നിന്ന് ബലമായി പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. പ്രത്യേക പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ഇന്നലെ ഉച്ചയോടെയാണ് പത്താം ക്ലാസുകാരനായ
വിദ്യാർത്ഥി അറസ്റ്റിലായത്.
കേസിൽ മറ്റാർക്കും പങ്കില്ലെന്നു തന്നെയാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുള്ളത്. പ്രേരണാ ഘടകങ്ങളെ കുറിച്ചാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. എങ്കിലും അറസ്റ്റിലായ പത്താം ക്ലാസുകാരന്‍റെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളും ഇൻറർനെറ്റ് ഉപയോഗങ്ങളും വിശദമായി വിദഗ്ധരുടെ സഹായത്തോടെ പൊലീസ് പരിശോധിച്ചു വരുന്നുണ്ട്. ഇത്രയും ക്രൂരമായ കൃത്യം ചെയ്യാൻ വിദ്യാർത്ഥിക്ക് എവിടെ നിന്നെങ്കിലും സഹായമോ പ്രചോദനമോ കിട്ടിയിട്ടുണ്ടോയെന്ന അന്വേഷണം പൊലീസ് കാര്യമായി നടത്തുന്നുണ്ട്.