ന്യൂയോര്‍ക്ക്: യു.എസ് ഓപണില്‍ നാലാം കിരീടം ലക്ഷ്യമിടുന്ന സെര്‍ബിയൻ ഇതിഹാസം നൊവാക് ദ്യോകോവിച്ച് സെമിയില്‍ കടന്നു.
അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-1 6-4 6-4) തോല്‍പ്പിച്ചാണ് ദ്യോകോ സെമി ഫൈനലില്‍ എത്തിയത്.
ഗ്രാൻഡ്സ്ലാം ടൂര്‍ണമെന്റില്‍ പുരുഷ സിഗ്ള്‍സില്‍ ഏറ്റവും കൂടുതല്‍ തവണ സെമിയില്‍ കടന്ന റെക്കോര്‍ഡും ദ്യോകോവിച്ചിന് സ്വന്തമായി. 47ാം തവണയാണ് ദ്യോകോ സെമിയിലെത്തുന്നത്. 46 തവണ സെമി ഫൈനല്‍ കളിച്ച സ്വിസ് ഇതിഹാസം റോജര്‍ ഫെഡററാണ് രണ്ടാമത്. അതേ സമയം ഏറ്റവും കൂടുതല്‍ ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കിയതും (23) ഫൈനല്‍ കളിച്ച റെക്കോര്‍ഡും ദ്യോകോവിച്ചിന് തന്നെയാണ്. അമേരിക്കൻ താരം ബെൻ ഷെല്‍ട്ടനാണ് സെമിയില്‍ ദ്യോകോവിച്ചിന്റെ എതിരാളി.
അതേസമയം, പുരുഷ ഡബ്ള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ – മാത്യു എബ്ഡന്‍ സഖ്യം സെമിയിലെത്തി. 7-6, 6-1 എന്ന സ്കോറിനാണ് ലാമണ്‍സ് – വിത്രോ സഖ്യത്തെ പരാജയപ്പെടുത്തിയത്. യു.എസ് ഓപണ്‍ പുരുഷ ഡബ്ള്‍സില്‍ ഇത് രണ്ടാം തവണയാണ് ബോപ്പണ്ണ സെമിയിലെത്തുന്നത്.