കോഴിക്കോട്: നിലമ്ബൂര്‍ എം എല്‍ എ പി വി അൻവറിനെതിരെ ഗുരുതര കണ്ടെത്തലുമായി താമരശ്ശേരി താലൂക്ക് ലാൻഡ് ബോര്‍ഡ്.
ഭൂപരിധി നിയമം മറികടക്കാനായി പി വി അൻവര്‍ ക്രമക്കേട് കാട്ടിയെന്നാണ് ഓതറൈസിഡ് ഓഫീസറുടെ റിപ്പോര്‍ട്ട്. പിവി അന്‍വറിന് എതിരായ മിച്ചഭൂമി കേസില്‍ താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് ഇന്ന് നടത്തിയ സിറ്റിംഗിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പി വി എന്റര്‍ടെയിൻമെന്റ് എന്ന പേരില്‍ പാര്‍ട്‌ണര്‍ഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാൻ വേണ്ടിയാണെന്നാണ് കണ്ടെത്തല്‍. അൻവറിന്റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം രൂപീകരിച്ചതിലും ചട്ടലംഘനമുണ്ട്. ഭൂഉടമ്ബടി രേഖ വാങ്ങേണ്ടത് പങ്കാളികളില്‍ ഒരാളുടെ പേരിലാണ്. എന്നാല്‍ സ്റ്റാംപ് പേപ്പര്‍ വാങ്ങിയത് മൂന്നാം കക്ഷിയുടെ പേരിലാണെന്നാണ് കണ്ടെത്തിയത്.പാര്‍ട്‌ണര്‍ഷിപ്പ് ആക്ടിലെയും സ്റ്റാമ്ബ് ആക്റ്റിലെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണിത്.
അൻവറിന്റെ കെെയിലുള്ള 15ഏകര്‍ ഭൂമി മിച്ച ഭൂമിയായി ഏറ്റെടുക്കാമെന്നും ഓതറൈസിഡ് ഓഫീസറുടെ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിന്മേല്‍ ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കാൻ കക്ഷികള്‍ക്ക് ഏഴ് ദിവസത്തെ സാവകാശവും നല്‍കിയിട്ടുണ്ട്.