മല്ലപ്പള്ളി: ചുങ്കപ്പാറ-കോട്ടാങ്ങല്‍ (സി.കെ) റോഡ് നിര്‍മാണം ഇഴയുന്നതില്‍ പ്രതിഷേധം ശക്തം. ഉന്നത നിലവാരത്തില്‍ ഉയര്‍ത്തി റോഡ് ടാറിങ് നടത്തുന്നതിന് രണ്ടു കോടിയോളം രൂപ അനുവദിച്ച് നിര്‍മാണം തുടങ്ങിയിട്ട് ഒരുവര്‍ഷം കഴിഞ്ഞെങ്കിലും പ്രവൃത്തികള്‍ എങ്ങുമെത്തിയിട്ടില്ല.
മൂന്ന് കലുങ്കിന്‍റെ നിര്‍മാണം മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. മറ്റു പണികള്‍ ഇഴഞ്ഞ് നീങ്ങുകയാണ്.
റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ നീണ്ടകാലത്ത ആവശ്യത്തിനൊടുവിലാണ് ഫണ്ട് അനുവദിച്ചത്. എന്നാല്‍, ഫണ്ട് അനുവദിച്ച് നിര്‍മാണം ആരംഭിച്ചെങ്കിലും റോഡ് സഞ്ചാരയോഗ്യമാക്കുന്നത് വൈകുന്നതിലാണ് പ്രതിഷേധം. ഇതുകാരണം കരാറുകാരനും ചില ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്ബ് ടാറിങ് നടത്തിയതല്ലാതെ അറ്റകുറ്റപ്പണിയൊന്നും പിന്നീട് നടന്നിട്ടില്ല. ടാറിങ് പൂര്‍ണമായും ഇളകി വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. മഴ പെയ്യുമ്ബോള്‍ റോഡില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് അപകട ഭീഷണിയായിരിക്കുകയാണ്. വാഹനങ്ങള്‍ കടന്നുപോകുമ്ബോള്‍ നിരന്നുകിടക്കുന്ന മെറ്റല്‍ തെറിച്ച് അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്. വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് പേര്‍ ആശ്രയിക്കുന്ന സി.കെ റോഡ് അധികൃതരുടെ അനാസ്ഥ കാരണം ഇപ്പോള്‍ കാല്‍നടപോലും ദുസ്സഹമായിരിക്കുകയാണ്.
പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ റോഡിന്റെ വശങ്ങള്‍ കുഴിച്ചതോടെ ദുരിതം ഇരട്ടിയായി. അമിതഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ ചളിയും വെള്ളക്കെട്ടും നിറയുന്നതിനാല്‍ ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പെടുന്നത് പതിവ് കാഴ്ചയാണ്.
ചുങ്കപ്പാറ-കോട്ടാങ്ങല്‍ പ്രധാന റോഡില്‍ ഗതാഗത തടസ്സം ഉണ്ടാകുമ്ബോള്‍ വാഹനങ്ങള്‍ കടത്തിവിടുന്ന ബൈപാസ് കൂടിയാണിത്. രോഗികളുമായി ഹോസ്പിറ്റലുകളില്‍ പോകുന്നതിനുപോലും വാഹനം വിളിച്ചാല്‍ റോഡിന്റെ ശോച്യാവസ്ഥ കാരണം വരാൻ മടിക്കുകയാണ്. നിര്‍മാണം വൈകിപ്പിക്കുന്ന കരാറുകാരന്റെ പേരില്‍ നടപടിയെടുക്കാൻ അധികൃതര്‍ തയാറാകണമെന്ന ആവശ്യവും ശക്തമാണ്.
കരാറുകാരനെതിരെ നാട്ടുകാര്‍ക്കിടയില്‍ വലിയ അമര്‍ഷമാണ് പുകയുന്നത്. വിഷയത്തില്‍ പ്രതിഷേധിച്ച് സംഘടിച്ച് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.