കോട്ടയം: ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് മുഖത്തേറ്റ പ്രഹരമാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ വൻ വിജയമെന്ന് മകള്‍ അച്ചു ഉമ്മൻ.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ചാണ്ടി ഉമ്മൻ വൻ ലീഡ് ഉയര്‍ത്തിയതോടെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അച്ചു ഉമ്മൻ.
ഉമ്മൻ ചാണ്ടി പിന്നില്‍ നിന്ന് നയിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. അദ്ദേഹത്തിന് നല്‍കിയ യാത്രാമൊഴിയേക്കാള്‍ വലിയ ബഹുമതിയാണ് പുതുപ്പള്ളി ഇന്ന് ഉമ്മൻചാണ്ടിക്ക് നല്‍കിയിരിക്കുന്നത്. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ മൃഗീയമായി വേട്ടയാടി. മരിച്ചതിനുശേഷവും അതിക്രൂരമായി അദ്ദേഹത്തെ വേട്ടയാടി. ആ വേട്ടയാടിയവര്‍ക്ക് മുഖത്തുള്ള പ്രഹരമാണ് ഈ വിജയം -അച്ചു ഉമ്മൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ ഇടിമുഴക്കാണ് ഈ കേട്ടുകൊണ്ടിരിക്കുന്നത്. 53 കൊല്ലം ഉമ്മൻ ചാണ്ടി ഇവിടെ എന്തുചെയ്തു എന്ന ചോദ്യത്തിന് പുതുപ്പള്ളി ഇന്ന് മറുപടി നല്‍കി, 53 കൊല്ലം ഉമ്മൻ ചാണ്ടി ചെയ്തതൊക്കെ തന്നെ ഇനി ഇവിടെ മതി -അവര്‍ പറഞ്ഞു.
ഉമ്മൻ ചാണ്ടി ഉള്ളംകൈയില്‍ വെച്ച് നോക്കിയ ഈ പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്‍റെ കൈയില്‍ ഭദ്രമാണ്. ഈ സമാനതകളില്ലാത്ത ഈ വലിയ വിജയം സമ്മാനിച്ച ഓരോ വ്യക്തിയോടും നന്ദി പറയുകയാണെന്നും അച്ചു ഉമ്മൻ പറഞ്ഞു.