ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 1091 വോട്ടിന് ബി.ജെ.പി സ്ഥാനാര്‍ഥി പാര്‍വതി ദാസ് മുന്നിലാണ്.
പാര്‍വതി ദാസിന് 12,436 വോട്ടും കോണ്‍ഗ്രസിന്‍റെ ബസന്ത് കുമാറിന് 11,345 വോട്ടുമാണ് ലഭിച്ചത്. ഒമ്ബത് റൗണ്ട് വോട്ടുകള്‍ കൂടി എണ്ണാനുണ്ട്.
ബാഗേശ്വറില്‍ ബി.ജെ.പിയുടെ ചന്ദൻ രാംദാസാണ് 2022ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. 11,851 വോട്ടിനായിരുന്നു ജയം. അദ്ദേഹത്തിന്‍റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
യു.പിയിലെ ഘോസി നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ എസ്.പി മുന്നേറ്റം. കഴിഞ്ഞ തവണ എസ്.പി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച നേതാവിനെ സ്ഥാനാര്‍ഥിയാക്കിയുള്ള ബി.ജെ.പി പ്രതീക്ഷകള്‍ക്കാണ് തിരിച്ചടിയേറ്റത്. വോട്ടെണ്ണല്‍ മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ എസ്.പിയുടെ സുധാകര്‍ സിങ് 1992 വോട്ടിന് മുന്നിലാണ്. സുധാകര്‍ സിങ്ങിന് 10,334 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി ധാരാ സിങ് ചൗഹാന് 8342 വോട്ടുമാണ് ലഭിച്ചത്.
കഴിഞ്ഞ തവണ എസ്.പി സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചയാളാണ് ധാരാ സിങ് ചൗഹാൻ. ഒന്നാം യോഗി ആദിത്യനാഥ് സര്‍ക്കാറില്‍ കാബിനറ്റ് മന്ത്രിയായിരുന്ന ചൗഹാൻ 2022ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാര്‍ട്ടി വിട്ട് എസ്.പി സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചത്. കഴിഞ്ഞ ജൂലൈയില്‍ രാജിവെച്ച് തിരികെ ബി.ജെ.പിയിലേക്ക് തന്നെ മടങ്ങിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചൗഹാനെ ബി.ജെ.പി ഇത്തവണ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.