തിരുവനന്തപുരം : പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരായ നടത്തിയ വിമർശനങ്ങൾ മാദ്ധ്യങ്ങൾക്ക് ചോർത്തി നൽകിയ സംഭവത്തിൽ അതൃപ്തി അറിയിച്ച് സിപിഎം. എകെജി സെന്ററിൽ നടന്ന നിയമസഭാകക്ഷി യോഗത്തിൽ കോടിയേരി ബാലകൃഷ്ണനാണ് എംഎൽഎമാരോട് അതൃപ്തി അറിയിച്ചത്. പാർട്ടി എംഎൽഎമാർ മാത്രം പങ്കെടുത്ത യോഗത്തിലെ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകുന്നത് സംഘടനാ രീതി അല്ലെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുത് എന്നും കോടിയേരി ബാലകൃഷ്ണൻ താക്കീത് നൽകി.
കരാറുകാരേയും കൂട്ടി എംഎൽഎമാർ മന്ത്രിക്ക് മുന്നിലേക്ക് വരരുത് എന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞത്. ഇത് പാർട്ടിക്കിടയിൽ തന്നെ വ്യാപക വിമർശനങ്ങൾക്ക് കാരണമായി. സിപിഎം എംഎൽഎമാരാണ് അത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യുന്നത് എന്ന് ആക്ഷേപങ്ങളും ഉയർന്നിരുന്നു. ഇതിനെതിരെ സിപിഎം നിയമസഭാകക്ഷി യോഗത്തിൽ എംഎൽഎമാർ വ്യാപക വിമർശനങ്ങളാണ് ഉന്നയിച്ചത്. തലശ്ശേരി എംഎൽഎ എ.എൻ ഷംസീറായിരുന്നു വിമർശനത്തിന് തുടക്കമിട്ടത്.
പരാമർശത്തിന് പിന്നാലെ തിങ്കളാഴ്ച നടന്ന യോഗത്തിൽ മുഹമ്മദ് റിയാസ് പങ്കെടുത്തിരുന്നില്ല. തുടർന്ന് എ.എൻ ഷംസീർ ഉൾപ്പെടെയുള്ള എംഎൽഎമാർ ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിനോ ചർച്ചകൾക്കോ തയ്യാറായില്ല. സിപിഎം നേതാക്കൾക്കിടയിൽ ഉണ്ടായ അഭിപ്രായ ഭിന്നതയാണ് യോഗത്തിലെ പരസ്യവിമർശനത്തിന് കാരണമായത് എന്നാണ് വിലയിരുത്തൽ.