തിരുവനന്തപുരം : സംസ്ഥാനത്തെ തിയേറ്ററുകളിൽ ഇന്ന് മുതൽ സിനിമാ പ്രദർശനം ആരംഭിക്കും. തിങ്കളാഴ്ച മുതൽ തിയേറ്ററുകൾ തുറന്നെങ്കിലും രണ്ട് ദിവസം ശുചീകരണ പ്രവർത്തനങ്ങൾ ആയിരുന്നു. തിയേറ്റർ ജീവനക്കാർക്കുള്ള വാക്‌സിനേഷനും പൂർത്തിയാക്കിക്കഴിഞ്ഞു.
കൊറോണ കാരണം അടച്ചിട്ട തിയേറ്ററുകൾ ആറ് മാസങ്ങൾക്ക് ശേഷമാണ് തുറക്കുന്നത്. പ്രദർശനം തുടങ്ങുമെങ്കിലും പകുതി സീറ്റുകളിൽ മാത്രമേ കാണികളെ അനുവദിക്കു. അതുകൊണ്ട് തന്നെ ആരാധകരെ നിരാശരാക്കിക്കൊണ്ട് ‘മരക്കാർ : അറബിക്കടലിന്റെ സിംഹം’ ഉൾപ്പെടെയുള്ള ബിജ് ബജറ്റ് ചിത്രങ്ങൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.
ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നീ ചിത്രങ്ങളാണ് ഇന്ന് പ്രദർശനത്തിന് എത്തുക. മറ്റന്നാൾ റിലീസ് ചെയ്യുന്ന ‘സ്റ്റാർ’ ആണ് ആദ്യം പ്രദർശനത്തിന് എത്തുന്ന മലയാള ചിത്രം. നവംബർ 12ന് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും.
അതേസമയം മുഴുവൻ സീറ്റുകളിലും ആളുകളെ കയറ്റണം എന്ന് തിയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ചർച്ച നടത്താൻ യോഗം ചേരാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാകും യോഗം ചേരുക.