മംഗളൂരു: കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യവസായിയില്‍നിന്ന് അഞ്ചുകോടി രൂപ തട്ടിയ കേസില്‍ സംഘപരിവാര്‍ പ്രവര്‍ത്തക ചൈത്ര കുന്ദാപുരയെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകിട്ട് ഉഡുപ്പിയില്‍നിന്നാണ് ചൈത്രയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളായ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍കൂടി കസ്റ്റഡിയിലുണ്ട്.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബൈന്ദൂര്‍ മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി. ടിക്കറ്റില്‍ മത്സരിപ്പിക്കാമെന്നും ജയിപ്പിച്ച് എം.എല്‍.എ.യാക്കാമെന്നും വാഗ്ദാനം ചെയ്ത് വ്യവസായിയായ ഗോവിന്ദ് ബാബു പൂജാരിയെ ചൈത്ര വഞ്ചിച്ചെന്നാണ് പരാതി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പണം തിരികെ ചോദിച്ചപ്പോള്‍ വധഭീഷണി മുഴക്കിയതായും ബന്ദേപാളയ പോലീസിന് ഗോവിന്ദ് ബാബു നല്‍കിയ പരാതിയിയില്‍ പറയുന്നു.
സംഘപരിവാറുകാരായ അഭിനവ ഹാലശ്രീ സ്വാമിജി, രമേഷ് ചിക്കമഗളൂരു, നായക്, ധൻരാജ്, ജഗൻ കഡൂര്‍, ശ്രീകാന്ത്, പ്രസാദ് ബൈന്ദൂര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. 2022 ജൂലായ് മുതല്‍ 2023 മാര്‍ച്ച് വരെ പല ഘട്ടങ്ങളായാണ് ചൈത്രയുടെ നേതൃത്വത്തിലുള്ള സംഘം ഗോവിന്ദ് ബാബുവില്‍നിന്ന് പണം വാങ്ങിയത്. ബി.ജെ.പി.-ആര്‍.എസ്.എസ്. നേതാക്കളുമായി ചൈത്ര അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത് തട്ടിപ്പ് നടത്താൻ സഹായകമായി. കര്‍ണാടകയിലെ സ്പന്ദന ടി.വി.യിലെ മുൻ അവതാരകയായ ചൈത്ര കുന്ദാപുര പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി വിവാദത്തിലായിരുന്നു. കര്‍ണാടകയില്‍ ബജ്റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന പരിപാടികളിലെ പ്രധാന പ്രഭാഷകയാണ്.