ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ ജാമ്യാപേക്ഷ ഈ മാസം 19ലേക്ക് മാറ്റി.
നൈപുണ്യ വികസന കോര്‍പ്പറേഷൻ അഴിമതിക്കേസില്‍ അറസ്റ്റിലായ നായിഡു നിലവില്‍ രാജമുദ്രി ജയിലിലാണ്. വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ആവശ്യം കോടതി തള്ളി.
കേസ് രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റെന്നും ചൂണ്ടിക്കാട്ടിയാണ് നായിഡു ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാൻ ജസ്റ്റിസ് കെ. ശ്രീനിവാസ റെഡ്ഡി അധ്യക്ഷനായ ബെഞ്ച് സി.ഐ.ഡി വിഭാഗത്തോട് നിര്‍ദേശിച്ചു.
നൈപുണ്യവികസന പദ്ധതിയുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്രാപ്രദേശ് സി.ഐ.ഡി വിഭാഗം നായിഡുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച നന്ദ്യാല്‍ ജില്ലയിലെ ഗാനപുരത്തുനിന്നാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്യുകയായിരുന്നു.