ന്യൂഡല്‍ഹി: സോളാര്‍ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ തള്ളി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ.
ഫെനി ബാലകൃഷ്ണനെ തനിക്ക് പരിചയമില്ലെന്നും ഉന്നത രാഷ്ട്രീയ നിലവാരം വെച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ നിലവാരം ദയവുചെയ്ത് കുറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ.പി ജയരാജൻ.
ഇ.പി ജയരാജൻ തന്നെ കാറില്‍ കൊല്ലം ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയതായും ഉമ്മൻ ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഫെനി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ജയരാജൻ നിഷേധിച്ചു. ‘കൊല്ലം ഗസ്റ്റ് ഹൗസില്‍ ഇന്നുവരെ മുറി എടുത്ത് താമസിച്ചിട്ടില്ലാത്തയാളാണ് ഞാൻ. പാര്‍ട്ടി സമ്മേളനത്തിന്റെയും പിണറായി നയിച്ച ജാഥയുടെയും സമയത്ത് മാത്രമാണ് കൊല്ലം ഗസ്റ്റ് ഹൗസില്‍ താമസിച്ചത്. ഉമ്മൻ ചാണ്ടിയെ അട്ടിമറിക്കാൻ ഫെനി ആരാണ്? ഇദ്ദേഹത്തിന് എന്ത് അട്ടിമറിക്കാനാണ് കഴിയുക?’ -ജയരാജൻ ചോദിച്ചു.
കോണ്‍ഗ്രസുകാര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ ചിന്തിക്കണം. കോണ്‍ഗ്രസില്‍ ശക്തമായ രണ്ട് ചേരിയുണ്ട്. ഗ്രൂപ്പ് മത്സരത്തിന്റെ ഭാഗമായി മണ്‍മറഞ്ഞുപോയ ഉമ്മൻ ചാണ്ടിയെ നിയമസഭയില്‍ കീറിമുറിക്കുകയാണ്. ഇത് ചെയ്യാൻ പാടുണ്ടോ എന്ന് കോണ്‍ഗ്രസുകാര്‍ ചിന്തിക്കണം. അത്തരം പ്രവണതകളില്‍നിന്ന് യു.ഡി.എഫ് പിന്തിരിയണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.