ഗോരഖ്പൂര്‍: കൈക്കൂലി വാങ്ങിയ നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ (ഗോരഖ്പൂര്‍) പ്രിൻസിപ്പല്‍ ചീഫ് മെറ്റീരിയല്‍ ഓഫിസര്‍ കെ.സി ജോഷിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
ഒരു കോണ്‍ട്രാക്ടറില്‍ നിന്ന് മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും കമ്ബനിയുടെ സര്‍ക്കാര്‍ രജിസ്ട്രേഷനും സമീപകാല കരാറും റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ജോഷിയുടെ ഗോരഖ്പൂരിലെയും നോയിഡയിലെയും വസതികളില്‍ കേന്ദ്ര ഏജൻസി നടത്തിയ റെയ്ഡില്‍ 2.61 കോടി രൂപ കണ്ടെടുത്തു.
കോണ്‍ട്രാക്ടറില്‍ നിന്ന് കെ.സി ജോഷി മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയ്ക്ക് വിവിധ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയും സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് തന്റെ സ്ഥാപനമെന്ന് കോണ്‍ട്രാക്ടര്‍ പറഞ്ഞു. ഒരു ട്രക്കിന് പ്രതിമാസം 80,000 രൂപയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് ട്രക്കുകള്‍ നല്‍കുന്നതിന് അടുത്തിടെ ഇവര്‍ കരാര്‍ എടുത്തിരുന്നു. എന്നാല്‍, ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്പ്ലേസ് പോര്‍ട്ടലിലെ കമ്ബനിയുടെ രജിസ്ട്രേഷനും അടുത്തിടെ നേടിയ കരാറും റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയ ജോഷി ഏഴ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കോണ്‍ട്രാക്ടര്‍ പൊലീസില്‍ പരാതിപ്പെട്ടത്. ആകെ 2.61 കോടി രൂപ ജോഷിയുടെ രണ്ട് വസതികളില്‍ നടത്തിയ റെയ്ഡില്‍ പിടികൂടി.