ദോഹ: പ്രളയദുരിതമനുഭവിക്കുന്ന ലിബിയയിലേക്ക് വൻതോതില്‍ ദുരിതാശ്വാസ സഹായമെത്തിച്ച് ഖത്തര്‍. മരുന്നും ഭക്ഷണവും അവശ്യവസ്തുക്കളും ഉള്‍പ്പെടുത്തി 67 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി രണ്ട് വിമാനങ്ങള്‍ ലിബിയയിലെ ബെനിന അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
കെടുതികള്‍ നേരിടുന്നതിനുള്ള എമര്‍ജൻസി റെസ്പോണ്‍സിന്റെ ഭാഗമായാണ് ഖത്തര്‍ റെഡ് ക്രസന്റ്, രക്ഷാ പ്രവര്‍ത്തന, ദുരിതാശ്വാസം എന്നിവക്കുള്ള സ്ഥിര സമിതി എന്നിവയുടെ നേതൃത്വത്തിലാണ് സജ്ജീകരണങ്ങളൊരുക്കിയത്.
ഇതിനൊപ്പം ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് നേതൃത്വത്തില്‍ ഫീല്‍ഡ് ആശുപത്രിയും ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി തീരാദുരിതത്തിലായി ലിബിയയില്‍ ഇതിനകം 6000ത്തിലേറെ പേര്‍ മരിച്ചതായാണ് സൂചന. 10,000 പേരെയെങ്കിലും കാണാതായതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.