ശ്രീനഗര്‍: കശ്മീരിലെ അനന്ത്‌നാഗില്‍ തീവ്രവാദികളുമായുള്ള സുരക്ഷാ സേനയുടെ ഏറ്റുമുട്ടല്‍ നീണ്ടത് 48 മണിക്കൂര്‍.
ഒരു സൈനികനെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച്ച പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കോകര്‍നാഗിലെ വനമേഖലയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യവും കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഏറ്റുമുട്ടലുണ്ടായത്.
രണ്ട് സൈനികരും ഒരു പോലീസുകാരനുമാണ് കൊല്ലപ്പെട്ടത്. അതേസമയം എത്ര തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകള്‍ക്കായി അത്യാധുനിക ആയുധങ്ങളാണ് സുരക്ഷാ സേനകള്‍ ഉപയോഗിക്കുന്നത്. സ്‌ട്രൈക്ക് ഹെറോണ്‍ ഡ്രോണുകള്‍ അടക്കം നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. സെപ്റ്റംബര്‍ പന്ത്രണ്ടിന് രാത്രിയാണ് ആരംഭിച്ചത്. അടുത്ത ദിവസം ഗരോള്‍ ഗ്രാമം സൈന്യം വളഞ്ഞിരുന്നു.
വ്യാപകമായ തിരച്ചിലിനൊടുവിലാണ് തീവ്രവാദികള്‍ ഉള്‍വനത്തിലാണ് ഒളിസങ്കേതം ഒരുക്കിയിരിക്കുന്നതെന്ന് മനസ്സിലായത്. കേണല്‍ മന്‍പ്രീത് സിംഗിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ ആരംഭിച്ചത്. മേജര്‍ ആശിഷ് ദോന്‍ചക് അടക്കമുള്ളവരാണ് ഒപ്പമുണ്ടായിരുന്നതെന്ന് സൈന്യം വ്യക്തമാക്കി.
ഉച്ചയോടെയാണ് തീവ്രവാദികള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഇതോടെ ഇവര്‍ തിരിച്ചടിക്കുകയായിരുന്നു. കേണല്‍ മന്‍പ്രീത് സിംഗ്, മേജര്‍ ആശിഷ് ദോന്‍ചക് എന്നിവരാണ് വീരമൃത്യു വരിച്ച സൈനികര്‍. കശ്മീര്‍ പോലീസിലെ ഡിഎസ്പി ഹുമയൂണ്‍ ഭട്ടാണ് കൊല്ലപ്പെട്ട മറ്റൊരാള്‍.
കേണല്‍ മന്‍പ്രീത് സിംഗ് 19 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിലെ കമാന്‍ഡിംഗ് ഓഫീസറാണ്. മേജര്‍ ആശിഷ് ദോന്‍ചാക് ഇതേ യൂണിറ്റിലെ കമ്ബനി കമാന്‍ഡറാണ്. ഹുമയൂണ്‍ മുസമ്മില്‍ ഭട്ട് ജമ്മു കശ്മീര്‍ പോലീസിലെ ഡിവൈഎസ്പിയാണ്. ലെഫ് ഗവര്‍ണര്‍ മനോജ് സിന്‍ഹ കഴിഞ്ഞ ദിവസം വീരമൃത്യു വരിച്ച സൈനികര്‍ക്ക് ശ്രീനഗറില്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. കോകര്‍നാഗിലെ നിബിഡ വനത്തില്‍ പ്രത്യേക ഓപ്പറേഷന്‍ നടത്തിയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രത്യേക വിമാനത്തില്‍ ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്നും സൈന്യം അറിയിച്ചു.