കൊളംബോ: ഏഷ്യാകപ്പ് കിരീടപ്പോരില്‍ ലങ്കയ്ക്ക് നാണംകെട്ട തോല്‍വി. ശ്രീലങ്ക ഉയര്‍ത്തിയ 51 റണ്‍സ് ഇന്ത്യ 6.1 ഓവറില്‍ മറികടന്നു.
സ്കോര്‍: ശ്രീലങ്ക- 50/10 (15.2). ഇന്ത്യ. 51/0 (6.1).
ഫൈനലില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 50 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ഏഴോവറില്‍ ആറ് വിക്കറ്റുമായി തിളങ്ങിയ മുഹമ്മദ് സിറാജാണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. കളിയുടെ മൂന്നാം പന്തില്‍ വിക്കറ്റെടുത്ത് ജസ്പ്രീത് ബുംറയാണ് വിക്കറ്റ് നേട്ടത്തിന് തുടക്കമിട്ടത്. നാലാം ഓവറില്‍ സിറാജ് ലങ്കയുടെ നാല് ബാറ്റര്‍മാരെ കൂടാരം കയറ്റിയപ്പോള്‍ മത്സരം ഇന്ത്യക്ക് അനുകൂലമായി. ആറാം ഓവറിലും 11 ഓവറിലും സിറാജ് വീണ്ടും ഇന്ത്യയ്ക്കായി വിക്കറ്റ് നേട്ടം തുടര്‍ന്നു.
പതും നിസംഗ (4 പന്തില്‍ 2), സധീര സമരവിക്രമ (0), ചരിത് അസലങ്ക (0), ധനഞ്ജയ ഡിസില്‍വ (2 പന്തില്‍ 4), ക്യാപ്റ്റൻ ദസുൻ ശനക (0), കുശാല്‍ മെൻഡിസ് (34 പന്തില്‍ 17) എന്നിവരാണ് സിറാജ് പുറത്താക്കിയത്. മൂന്ന് റണ്‍സ് വിട്ടുകൊടുത്ത് ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ ആറ് ഓവറില്‍ വിജയം കൈവരിച്ചു. ഓപ്പണര്‍മാരായ ശുഭ്മാൻ ഗില്‍ 19 പന്തില്‍ 27 റണ്‍സും ഇഷാൻ കിഷൻ 18 പന്തില്‍ 23 റണ്‍സും നേടി.