ശ്രീനഗര്‍: അനന്ത്നാഗില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലെ ഏറ്റുമുട്ടില്‍ ആറാം ദിവസത്തിലേക്ക് കടന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്ന സ്ഥലത്തിന് സമീപത്തുനിന്ന് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.
മൃതദേഹം തിരിച്ചറിയാനായിട്ടില്ല.
120 മണിക്കൂര്‍ പിന്നിട്ടിട്ടും ഗരോള്‍ മേഖലയിലെ ഭീകരവേട്ട തുടരുകയാണ്. നിബിഡ വനമേഖലയിലെ ചെങ്കുത്തായ മലനിരകളും ഗര്‍ത്തങ്ങളും നിറഞ്ഞ മേഖലയിലെ ഗുഹയിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നത്. ഡ്രോണുകള്‍ ഉപയോഗിച്ച് ഈ മേഖല നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ബുധനാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. അന്ന് 19 രാഷ്ട്രീയ റൈഫിള്‍സിന്റെ കമാൻഡിങ് ഓഫിസര്‍ കേണല്‍ മൻപ്രീത് സിങ്, മേജര്‍ ആശിഷ് ധോനാക്ക്, ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ ഭട്ട് എന്നിവര്‍ വീരമൃത്യു വരിച്ചിരുന്നു. പൊലീസും സേനയും സംയുക്തമായി തിരച്ചില്‍ നടത്തുമ്ബോഴാണ് ഭീകരര്‍ വെടിയുതിര്‍ത്തത്.
സൈനികരുടെയും പൊലീസുദ്യോഗസ്ഥരുടെയും മരണത്തിനുത്തരവാദികളായ ഭീകരരെ വെറുതെവിടില്ലെന്ന് ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ ഇന്നലെ പറഞ്ഞിരുന്നു.