ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ വൻ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.
തെലങ്കാന ദേശീയോദ്ഗ്രഥന ദിനത്തോടനുബന്ധിച്ച് നടത്തിയ റാലിയിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് നടത്തുന്നമഹാലക്ഷ്മി പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ നല്‍കും.500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍,തെലങ്കാന ട്രാൻസ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര,കര്‍ഷക ക്ഷേമം ചൂണ്ടിക്കാട്ടി റൈതു ഫരോസ പദ്ധതി. ഏക്കറിന് 15,000 വാര്‍ഷിക ഗ്രാന്റ്,ഗൃഹജ്യോതി പദ്ധതി പ്രകാരം 200 യൂണിറ്റ് സൗജന്യ വൈദ്യുതി,തെലങ്കാന സംസ്ഥാനത്തിന് വേണ്ടി പോരാടിയവര്‍ക്ക് സൗജന്യഭൂമി,വീടില്ലാത്തവര്‍ക്ക് 5 ലക്ഷം രൂപയും സ്ഥലവും,പ്രായാധിക്യമുള്ളവര്‍ക്ക് 4000 രൂപ പ്രതിമാസ പെൻഷനും ഇൻഷ്വറൻസും എന്നിവയാണ് കോണ്‍ഗ്രസിന് വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഹൈദരാബാദില്‍ പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം തുക്കുഗുഡയില്‍ സംഘടിപ്പിച്ച മെഗാ റാലിയില്‍ കോണ്‍ഗ്രസ്പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്.
കോണ്‍ഗ്രസ് കൂടി ചേര്‍ന്ന യു.പി.എ സര്‍ക്കാരാണ് തെലങ്കാനയുടെ ജനനത്തിന് വഴിവച്ചത്. അതിനാല്‍ സംസ്ഥാനത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ തെലങ്കാനയില്‍ ഭരണത്തില്‍ വരുന്നത് തന്റെ സ്വപ്നമാണെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്രസമിതി പാര്‍ട്ടി, ബി.ജെ.പിയുടെ ബന്ധു പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.