തിരുവനന്തപുരം: നവംബറില്‍ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ഗണേശ്‌കുമാറിന് വനം വകുപ്പ് നല്‍കുമെന്ന് സൂചന.
ഗതാഗതം വേണ്ടെന്ന് നേരത്തെ തന്നെ ഗണേശ്‌കുമാര്‍ ഇടതു മുന്നണി നേതൃത്വത്തെ അറിയിച്ചിരുന്നു. ഗതാഗത വകുപ്പിനെതിരെ ഗണേശ് നേരത്തേ പരസ്യവിമര്‍ശനം നടത്തുകയും ചെയ്തിരുന്നു.
വനം മന്ത്രി എ.കെ. ശശീന്ദ്രന് ഗതാഗതവകുപ്പ് നല്‍കാനാണ് ആലോചന. സിനിമ ഉള്‍പ്പെടുന്ന സാംസ്കാരിക വകുപ്പ് വേണമെന്ന് ഗണേശ്‌കുമാറിന് ആഗ്രഹമുണ്ടെങ്കിലും സി.പി.എമ്മിന്റെ കൈയിലിരിക്കുന്നത് കിട്ടില്ലെന്ന് ബോധ്യമുണ്ട്.
എൻ.സി.പിയിലെ എ.കെ.ശശീന്ദ്രനു പകരം തന്നെ മന്ത്രിയാക്കണമെന്നു തോമസ് കെ.തോമസ് ആവശ്യപ്പെടുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എ.കെ.ശശീന്ദ്രനായിരുന്നു ഗതാഗതവകുപ്പ് മന്ത്രി. പ്രൊഫ. സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുള്‍പ്പെടെയുള്ള പരിഷ്കരണ പരിപാടികള്‍ തുടങ്ങിവച്ചത് ശശീന്ദ്രനായിരുന്നു. തൊഴിലാളി സംഘടനകളുമായി സമരസപ്പെട്ട് പോകുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
ശശീന്ദ്രനാണ് മന്ത്രിയെങ്കില്‍, കെ.എസ്.ആര്‍.ടി.സി എം.ഡി
ബിജു പ്രഭാകര്‍ ആ സ്ഥാനത്ത് തുടരും. ഇന്നു മുതല്‍ ഒന്നര മാസം ബിജു പ്രഭാകര്‍ ലീവിലായിരിക്കും. സി.എം.ഡി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് നേരത്തെ ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിയെ സമീപിച്ചിരുന്നു. പക്ഷേ, മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും കെ.എസ്.ആര്‍.ടി.സി മേധാവിയാകാൻ താത്പര്യമില്ല.