ന്യൂഡല്‍ഹി: 1947 ആഗസ്റ്റ് 15ന് അര്‍ധരാത്രിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രസംഗം എപ്പോഴും പ്രചോദിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
പാര്‍ലമെന്റില്‍ നെഹ്‌റു നടത്തിയ ചരിത്രപ്രസിദ്ധമായ ‘എ ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ പ്രസംഗത്തിന്റെ പ്രതിധ്വനി രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള രാജ്യത്തിന്റെ യാത്ര കൂടിയായ പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ എട്ട് പതിറ്റാണ്ടോളം നീണ്ട കാലഘട്ടത്തെ കുറിച്ച് പറയുകയായിരുന്നു പ്രധാനമന്ത്രി.” അര്‍ധരാത്രിയുടെ മണി മുഴങ്ങുമ്ബോള്‍, ലോകം ഉറങ്ങിക്കിടക്കുമ്ബോള്‍ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരും.”-എന്നാണ് 1947 ആഗസ്ത് 15ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നെഹ്‌റു പ്രസംഗിച്ചത്.
മുൻ പ്രധാനമന്ത്രിമാരായ ലാല്‍ ബഹാദൂര്‍ ശാസ്ത്രി, എ.ബി. വാജ്പേയി എന്നിവരുടെ പ്രസംഗവും മോദി ഓര്‍മിച്ചു. ഈ സഭയിലും സര്‍ക്കാരുകള്‍ വരും, പോകും. എന്നാല്‍ രാജ്യം നിലനില്‍ക്കും-എന്നാണ് വാജ്പേയി പ്രസംഗിച്ചത്. പാര്‍ലമെന്റിന്റെ ചരിത്രയാത്രയുടെ ഭാഗമായ എല്ലാവരെയും ഓര്‍ക്കാനുള്ള അവസരമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിനായാണ് ഇന്ന് പാര്‍ലമെന്റ് സമ്മേളിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് സമ്മേളനംമാറ്റുന്നതിനുള്ള ചടങ്ങുകളും നടക്കും. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമാണിന്നത്തേത്. അഞ്ചുദിവസത്തെ സമ്മേളനത്തില്‍ ചരിത്രപരമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു.