തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണനിലേക്കും അന്വേഷണം നീളാൻ സാധ്യത.
കണ്ണൻ പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും ഇ.ഡി അന്വേഷണം നടത്തുന്നുണ്ട്. കേരള ബാങ്ക് വൈസ് പ്രസിഡന്റ് കൂടിയാണ് കണ്ണൻ.
മുൻ മന്ത്രി എ.സി. മൊയ്തീനെ കൂടാതെ സി.പി.എമ്മിലെ രണ്ട് പ്രമുഖര്‍ കൂടി ഇ.ഡി അന്വേഷണ വലയത്തിലുണ്ടെന്നും സൂചനയുണ്ട്. തട്ടിപ്പ് തുകയായ 300 കോടിയുടെ വിഹിതം ആരൊക്കെ കൈപ്പറ്റിയെന്ന് അറിയാനും അന്വേഷണം നടക്കുന്നുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കരുവന്നൂരില്‍ ഇടനില നിന്ന് കിരണ്‍ 30 കോടി രൂപ തട്ടിയെന്ന് കണ്ടെത്തിയെങ്കിലും പണം കണ്ടെത്താനായിരുന്നില്ല. അഞ്ചരക്കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കൊച്ചിയിലെ ദീപക് എന്ന ബിസിനസുകാരന്റെ വീട്ടിലും ഇ.ഡി റെയ്ഡ് നടത്തുന്നുണ്ട്. കിരണിന്റെ അടുത്ത സുഹൃത്താണ് ഇയാള്‍. കിരണ്‍ തട്ടിയ പണം വെളുപ്പിച്ചത് ഇയാള്‍ വഴിയാണെന്നും ഇ.ഡി കരുതുന്നുണ്ട്.
നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.പി.എം നേതാവും മുൻ മന്ത്രിയുമായ എ.സി മൊയ്തീനോട് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. മൊയ്തീനെ ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ന് റെയ്ഡ് നടക്കുന്നത്.