തിരുനെല്‍വേലി: തമിഴ്നാട്ടിലെ മുണ്ടുതുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്ബൻ വീണ്ടും ജനവാസ മേഖലയില്‍.
മഞ്ചോലയിലെ തേയിലത്തോട്ടം മേഖലയിലാണ് ആനയെത്തിയത്. തൊഴിലാളികള്‍ താമസിക്കുന്ന മേഖലയാണിത്. റേഡിയോ കോളര്‍ വഴി ആനയുടെ സഞ്ചാരം തമിഴ്നാട് വനംവകുപ്പ് നിരീക്ഷിക്കുകയാണ്.
ആനയെ തുറന്നുവിട്ട സ്ഥലത്തുനിന്ന് 25 കിലോമീറ്ററോളം സഞ്ചരിച്ചിട്ടുണ്ട്. കുതിരവട്ടി എന്ന സ്ഥലത്താണ് ഇപ്പോള്‍ നിലയുറപ്പിച്ചതെന്ന് തമിഴ്നാട് വനംവകുപ്പ് പറയുന്നു.
ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ വ്യാപക നാശനഷ്ടമുണ്ടാക്കിയതിനെ തുടര്‍ന്ന് കേരള വനംവകുപ്പ് പിടികൂടി കാടുകടത്തിയ അരിക്കൊമ്ബൻ തമിഴ്നാട് കമ്ബം തേനി ജനവാസ മേഖലയില്‍ ശല്യമുണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്ന് തമിഴ്നാട് വനംവകുപ്പ് പിടികൂടി തിരുനല്‍വേലി ജില്ലയിലെ മുണ്ടുതുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിടുകയായിരുന്നു.
അതേസമയം, ആനയെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടങ്ങള്‍ തുടരുകയാണ് അരിക്കൊമ്ബൻ പ്രേമികള്‍. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ ഹരജി സമര്‍പ്പിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 22ന് ഹരജി പരിഗണിക്കുമെന്നാണ് വിവരം.