തിരുവല്ല: കെ റെയില്‍ സമരക്കാര്‍ മഞ്ഞക്കുറ്റി പിഴുത് നട്ട വാഴ കുലച്ചു. വാഴക്കുല ലേലം ചെയ്തപ്പോള്‍ കിട്ടിയത് 28,000 രൂപയും.
തിരുവല്ല കുന്നന്താനത്താണ് സംഭവം. കെ റെയില്‍ വിരുദ്ധ സമിതി പ്രതിഷേധ സൂചകമായി നട്ട വാഴയുടെ വിളവെടുപ്പാണ് നടന്നത്. കുന്നന്താനം നടയ്ക്കല്‍ ജങ്ഷനില്‍ നട്ട പൂവൻ വാഴക്കുലയാണ് ഇപ്പോള്‍ വിളവെടുത്തത്. കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരിയാണ് വിളവെടുത്തത്. കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ സമരസമിതിയുടെ ആഹ്വാനപ്രകാരമാണ് വാഴ നട്ടത്. അടിച്ചമര്‍ത്താൻ സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും പദ്ധതി പിൻവലിക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് തന്നെ പോകുമെന്ന് മുൻ എം.എല്‍.എ ജോസഫ് എം പുതുശ്ശേരി പറഞ്ഞു.
വാഴക്കുല ലേലം ചെയ്തു കിട്ടിയ 28,000 രൂപ ചെങ്ങന്നൂരില്‍ അടുപ്പു കല്ല് ഇളക്കി മഞ്ഞക്കുറ്റി സ്ഥാപിച്ച തങ്കമ്മയുടെ വീട് നിര്‍മ്മാണ ഫണ്ടിലേക്ക് നല്‍കാനാണ് സമരസമിതിയുടെ തീരുമാനം.’കെ റെയില്‍ വേണ്ട കേരളം വേണം’ എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന കെ റെയില്‍ സില്‍വര്‍ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി 2022 മെയ് 31 മുതല്‍ ജൂണ്‍ 6 വരെ പരിസ്ഥിതി സംരക്ഷണ വാരാചരണം നടത്തിയിരുന്നു. ജൂണ്‍ അഞ്ചിന് പദ്ധതി അനുകൂലികളായ എംഎല്‍എ മാരോടുള്ള പ്രതിഷേധ സൂചകമായി 11 ജില്ലകളിലും സമര വാഴ നടല്‍ നടത്തിയിരുന്നു.