മംഗലപുരം: തിരുവനന്തപുരം മംഗലപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ വയോധികൻ അറസ്റ്റില്‍.
ശാസ്തവട്ടം ഹാഷിര്‍ മൻസിലില്‍ ഹാഷിറിനെ(60)യാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയും കുടുംബവും വാടകയ്ക്ക് ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. ആറുമാസമായി പല തവണയായി ഇയാള്‍ ബലാത്സംഗത്തിനിരയാക്കിയതായാണ് വിവരം. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയം ഹാഷിര്‍ ഫ്‌ളാറ്റിലെത്തുകയും പെണ്‍കുട്ടിയെ ആക്രമിക്കുകയുമായിരുന്നു.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്. ഡോക്ടറാണ് മംഗലപുരം പൊലീസില്‍ വിവരമറിയിച്ചത്.
തുടര്‍ന്ന് കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ ഇയാള്‍ അറസ്റ്റിലാകുകയായിരുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.