മുസ്ലീം ലീഗിലെ സംഭവങ്ങളെല്ലാം കോപ്പയിലെ കൊടുങ്കാറ്റ് മാത്രം. ഉഗ്രകോപിയായി നില്ക്കുന്ന കുഞ്ഞാലിക്കുട്ടി തിരിച്ചു വരാനുള്ള നീക്കം ആരംഭിച്ചു. ഇതിനായി എന്തും ചെയ്യുമെന്ന സ്ഥിതിയിലേക്കു കാര്യങ്ങള്‍ നീക്കുന്നു. എന്നാല്‍ തനിക്കെതിരേ ശക്തമായി നില്‍ക്കുന്ന ഗ്രുപ്പിനെ ഉടനെയൊന്നും വെട്ടിനിരത്താന്‍ കുഞ്ഞാലി തയാറാകില്ല.
പി.കെ.കുഞ്ഞാലിക്കുട്ടിയെ അറിയാവുന്നവര്‍ ഇതെല്ലാം പ്രതീക്ഷിക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടി യുഗം അവസാനിച്ചുവെന്നു ആദ്യം പറഞ്ഞതു ഐസ് ക്രീം പാര്‍ലര്‍ കേസ് വന്നപ്പോഴാണ്.മാധ്യമങ്ങള്‍ പോലും കാര്‍ക്കിച്ചു തൂപ്പുകയും കരിങ്കൊടി എറിയുകയും ചെയ്ത സമയമുണ്ട്. എല്ലാ മേഖലയില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും അവഗണന നേടി കാലം. എന്നിട്ടും ഫിനിഷ് പക്ഷിയെ പോലെ ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ ചരിത്രമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. അന്നത്തെ സംഭവം ഓര്‍മിപ്പിക്കുന്നവര്‍ക്ക് ഇതെല്ലാം നിസാരമാണ്.
പാണക്കാട് ഭവനത്തില്‍ നിന്നും വിമതസ്വരം ഉയര്‍ന്നതാണ് ആകെ പ്രശ്‌നമായത്. ഇതു പരിഹരിക്കാനുള്ള ആദ്യ ചുവടാണ് വിമത സ്വരം ഉയര്‍ത്തിയവരെ തള്ളിപറയുന്ന പാര്‍ട്ടിനിലപാട്. കെ.ടി ജലീല്‍ എന്ന മുസ്ലീംലീഗ് ശത്രുവിനെ വിജയിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് വിമതരും അംഗീകരിച്ചു. പാണക്കാട് ഭവനത്തെ തൊട്ടുകളിച്ചുള്ള നീക്കം ഇനി ഉണ്ടാകരുതെന്നു മാത്രമേയുള്ളൂ.
പാര്‍ട്ടിയിലെ ശത്രുക്കളെ ഇപ്പോള്‍ അടിച്ചമര്‍ത്തിയാല്‍ ശത്രുക്കള്‍ കൂടുതല്‍ തലപ്പൊക്കും. പാണക്കാട് ഭവനത്തില്‍ കയറി കളി തുടങ്ങേണ്ടിവരും. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് കുഞ്ഞാലിക്കുട്ടി തന്ത്രം മെനയുന്നത്.ഇതിനിടയില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് പി,കെ. കുഞ്ഞാലിക്കുട്ടിയെ ചോദ്യംചെയ്യാനുള്ള നീക്കവും നടത്തുന്നുണ്ട്. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടന്റാണ് പ്രശ്‌നം. കോടികള്‍ എങ്ങനെ വന്നു എന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടി പറയേണ്ടിവരും.
മുഹമ്മദ് ഫൈസല്‍