ന്യൂഡല്‍ഹി: വനിതാസംവരണ ബില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യദിനത്തില്‍ തന്നെ ആദ്യ നടപടിയായി അവതരിപ്പിച്ച് മോദി സര്‍ക്കാര്‍ കഴിഞ്ഞദിവസം ചരിത്രമെഴുതിയിരുന്നു.
ബില്ലിന്മേല്‍ ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ച നടക്കും. പ്രതിപക്ഷത്തുനിന്ന് സോണിയാ ഗാന്ധിയും ഭരണപക്ഷത്തുനിന്ന് സ്‌മൃതി ഇറാനിയും ആദ്യചര്‍ച്ചയില്‍ പങ്കെടുക്കും.
ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണമാണ് ബില്‍ മുന്നോട്ടുവയ്ക്കുന്നത്. ലോക്‌സഭ ഇന്നുതന്നെ ബില്‍ പാസാക്കി രാജ്യസഭയ്ക്ക് വിട്ടേക്കും. രാജ്യത്തെ പകുതി നിയമസഭകളുടെ അംഗീകാരവും ലഭിക്കുന്നതോടെ നിയമം നിലവില്‍ വരും. ജനസംഖ്യാടിസ്ഥാനത്തില്‍ 2026ലെ മണ്ഡലം പുനര്‍നിര്‍ണയത്തിനുശേഷമേ നിയമം നടപ്പിലാകൂ. അതിനാല്‍ വനിതകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം 2029ലെ പൊതുതിരഞ്ഞെടുപ്പിലാവും നടപ്പിലാവുക.
‘തനിക്ക് ദൈവം തന്ന നിയോഗം’ എന്നു വിശേഷിപ്പിച്ചാണ് ബില്‍ അവതരണം പ്രധാനമന്ത്രി നരേന്ദ്രമോദി സഭയെ അറിയിച്ചത്. പിന്നാലെ, നിയമമന്ത്രി അര്‍ജുൻ റാം മേഘ്‌വാള്‍ ‘നാരി ശക്തി വന്ദൻ അധിനിയമം’ അവതരിപ്പിച്ചു. 128ാം ഭരണഘടനാ ഭേദഗതിയാണ് ബില്ലിലൂടെ കൊണ്ടുവരുന്നത്.
അതേസമയം, വനിതാ സംവരണ ബില്ലില്‍ പിന്നോക്ക എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്ന് ബി എസ് പി നേതാവ് മായാവതി ആവശ്യപ്പെട്ടു. ബില്ലിനെ പിന്തുണയ്ക്കുന്നു. 33ന് പകരം 50 ശതമാനം സംവരണം നിയമസഭകളിലും ലോക്‌സഭയിലും ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും മായാവതി പറഞ്ഞു.