ചങ്ങനാശ്ശേരി: തകര്‍ന്ന റോഡും സര്‍വിസ് നടത്തുന്ന ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്തതും കാരണം ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറൻ മേഖലയില്‍ യാത്രാദുരിതം.
തുരുത്തി മുളയ്ക്കാംതുരുത്തി വാലടി റോഡിനെ ആശ്രയിക്കുന്നവര്‍ക്കാണ് ഈ ദുരിതം.ആകെ ആശ്രയമായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് കൃത്യമായി സ്റ്റോപ്പില്‍ നിര്‍ത്തുന്നില്ലെന്ന ആക്ഷേപത്തിലാണ് നാട്ടുകാര്‍. രാവിലെ വാലടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്താതെ പോകുന്നതിനാല്‍ വിദ്യാര്‍ഥികളും ജോലിക്കായി പോകേണ്ട ആളുകളും ബുദ്ധിമുട്ടിലാണ്. അടുത്ത ബസിനായി മണിക്കൂറുകള്‍ കാത്തിരിക്കുകയോ ഓട്ടോയിലോ മറ്റോ കയറി തുരുത്തിയിലെത്തി അടുത്ത ബസില്‍ കയറിപ്പോകുകയോ വേണം.
വിശേഷദിവസങ്ങളിലും അവധിദിവസങ്ങളിലും ഈ റൂട്ടില്‍ സര്‍വിസുകള്‍ വെട്ടിച്ചുരുക്കുന്നതായും പരാതിയുണ്ട്. മുന്നറിയിപ്പില്ലാതെ ട്രിപ്പുകള്‍ മുടങ്ങാറുണ്ടെന്നും യാത്രക്കാര്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രം സര്‍വിസ് നടത്തുന്ന റൂട്ടിലാണ് യാത്രക്കാരെ അവഗണിക്കുന്നതെന്നും പരാതിയുണ്ട്. വിദ്യാര്‍ഥികളെ കയറ്റാൻ വാലടി ഭാഗത്തേക്ക് വരുമ്ബോള്‍ റോഡിലെ കുഴിയില്‍ കുടുങ്ങിയ സ്കൂള്‍ബസ്, ട്രാക്ടര്‍ എത്തിച്ച് ഇതില്‍ കയര്‍കെട്ടി വലിച്ചുകയറ്റിയ സംഭവമുണ്ടായത് അടുത്തിടെയാണ്.
റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തില്‍ നിര്‍മിക്കാനുള്ള നടപടി എങ്ങുമെത്താതെ വന്നതോടെ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്യുകയും ജോലികള്‍ റീടെൻഡര്‍ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനൊപ്പം നിലവില്‍ റോഡിലൂടെ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന വിധത്തില്‍ കുഴികള്‍ അടക്കാനുള്ള നടപടികള്‍ അടിയന്തരമായി ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.