തിരുവനന്തപുരം: മണിപ്പൂരിലെ വര്‍ഗീയ കലാപത്തിനിടെ കേരളത്തില്‍ അഭയം തേടി എത്തിയ കൊഹിനെ ജം ( ജെ ജം) വായ്പേ എന്ന കുട്ടിയെ നമ്മള്‍ മറന്നുകാണില്ല.
കേരളത്തിന്റെ കൈകളില്‍ ജെ ജം സുരക്ഷിതയാണ്, അവള്‍ മിടുക്കിയായി വളരുകയാണ്. ജെ ജം ഇപ്പോള്‍ തൈക്കാട് മോഡല്‍ ഗവണ്‍മെന്റ് എല്‍ പി സ്കൂളില്‍ പഠിക്കുകയാണ്.
കണ്ണീരില്‍ കുതിര്‍ന്ന ജീവിതമൊക്കെ മാറി ഇപ്പോള്‍ തന്റെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ജെ ജെമ്മിന് കിട്ടിയിരിക്കുന്നത്. ജില്ല അത്‌ലറ്റിക് അസോസിയേഷൻ ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തിയ മത്സരങ്ങളില്‍ പത്ത് വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ മത്സരത്തില്‍ തകര്‍പ്പൻ വിജയമാണ് ജെ ജം സ്വന്തമാക്കിയിരിക്കുന്നത്.
മൂന്നാം ക്ലാസിലാണ് ജം പഠിക്കുന്നത്. ജെ ജെമ്മിൻറെ മിന്നും പ്രകടനങ്ങള്‍ കേരളം കണ്ടത്. പത്ത് വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ മത്സരത്തില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനവും 4x 50 മീറ്റര്‍ റിലേയില്‍ മൂന്നാം സ്ഥാനവും നേടിയിരിക്കുകയാണ്.
മണിപ്പൂരില്‍ നിന്ന് ബന്ധുവിന് ഒപ്പം ആണ് ജെ ജം കേരളത്തിലേക്ക് എത്തിയത്. ജെ ജമ്മിൻറെ വീട് അക്രമികള്‍ കത്തിച്ചതായാണ് വിവരം. മാതാപിതാക്കളും സഹോദരങ്ങളും ആക്രമം ഭയന്ന് പാലായനം ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ എത്തിയ ജെ ജമ്മിന് മറ്റ് രേഖകളൊന്നും ഹാജരാക്കിയില്ലെങ്കിവും സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനം നല്‍കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുകയായിരുന്നു.
ഇപ്പോള്‍ ജെ ജമ്മിനെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ജെ ജമ്മിനെ അഭിനന്ദിച്ച് കൊണ്ട് ശിവൻ കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചു
മന്ത്രി ശിവൻ കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഒരു ഓട്ടക്കാരന് നമ്മള്‍ കൈയ്യടി നല്‍കി.ഇനി ഒരു ഓട്ടക്കാരിയെ കാണാം.കേരളം ഏറ്റെടുത്ത് പഠിപ്പിക്കുന്ന മണിപ്പൂരുകാരി ജെ ജം. ജില്ല അത്‌ലറ്റിക് അസോസിയേഷൻ ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തിയ മത്സരങ്ങളില്‍ പത്ത് വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ മത്സരത്തില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനവും 4x 50 മീറ്റര്‍ റിലേയില്‍ മൂന്നാം സ്ഥാനവും നേടി തൈക്കാട് ഗവണ്മെന്റ് മോഡല്‍ എല്‍ പി സ്കൂളിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് കൊഹിനെ ജം വായ്പേയ് എന്ന ജെ ജം. ജെ ജെമ്മിനും മത്സരിച്ച എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍
അളക കെ.വി