ചെറുതോണി: ജില്ലയില്‍ കോവിഡ് ബാധിതരായി മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി. പെൻഷൻ കിട്ടാനുള്ളവര്‍ ഓഫിസുകള്‍ കയറിയിറങ്ങി നിരാശരായി മടങ്ങുന്ന സാഹചര്യമാണിപ്പോള്‍.
ബി.പി.എല്‍ കുടുംബാംഗങ്ങളായ ആശ്രിതര്‍ക്ക് പ്രതിമാസം ലഭിച്ചിരുന്ന 5000 രൂപ വീതമുള്ള പെര്‍ഷനാണ് മുടങ്ങിയത്. ഇടുക്കിയില്‍ 306 പേരാണ് പെൻഷന് അര്‍ഹരായിട്ടുള്ളവര്‍. സര്‍ക്കാറിന്റെ പെൻഷൻ പദ്ധതി ആശ്രിതര്‍ക്ക് വലിയ ആശ്വാസമായിരുന്നെങ്കിലും ഏതാനും മാസങ്ങള്‍ മാത്രമാണ് തുക ലഭിച്ചത്. 2022 ഒക്ടോബറിന് ശേഷം പെൻഷൻ ലഭിച്ചിട്ടില്ല.
ആശ്രിതരില്‍ പലരും കോവിഡ് ബാധിതരായിരുന്നവരും വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരുമാണ്. ജോലിക്ക് പോകാൻ സാധിക്കാത്ത ആളുകളും നിരവധിയാണ്. മരുന്ന് വാങ്ങാൻപോലും പലര്‍ക്കും പണമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ദുരന്ത നിവാരണ പദ്ധതികളുടെ ഭാഗമായാണ് പെൻഷൻ നല്‍കുന്നത്. ഇടുക്കിയില്‍ മുടങ്ങിക്കിടക്കുന്ന പെൻഷൻ വിതരണത്തിന് 15 ലക്ഷത്തോളം രൂപ വേണ്ടിവരും. പണം ലഭിക്കാതായതോടെ, ഗുണഭോക്താക്കള്‍ കലക്ടറേറ്റുമായി ബന്ധപ്പെട്ടെങ്കിലും ആവശ്യമായ ഫണ്ട് ലഭ്യമല്ല എന്ന വിവരമാണ് ലഭിച്ചതെന്നും പറയുന്നു.