തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും നിലനില്‍ക്കുന്നതാണ് കേരളത്തില്‍ വീണ്ടും മഴ സാദ്ധ്യത ശക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ ഇടത്തരം മഴയ്ക്ക് സാദ്ധ്യതയെന്നാണ് അറിയിപ്പ്. മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയെന്ന്കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
തെക്ക് കിഴക്കൻ ജാര്‍ഖണ്ഡിന് മുകളിലാണ് ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. കോമോറിൻ മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലും നാളെ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം കോട്ടയം: ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഈരാറ്റുപേട്ട വാഗമണ്‍ റൂട്ടില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇഞ്ചപ്പാറയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളാനി പ്രദേശം ഒറ്റപ്പെട്ടതായാണ് വിവരം. കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാഗമണ്‍ റോഡില്‍ മംഗളഗിരിയില്‍ മണ്ണിടിച്ചില്‍ മൂലം ഗതാഗതം തടസപ്പെട്ടു. തീക്കോയി, തലനാട്, അടുക്കം, ഒറ്റയീട്ടി മേഖലയില്‍ മണിക്കൂറുകളായി മഴ നിര്‍ത്താതെ പെയ്യുകയാണ്. നീരൊഴുക്ക് ശക്തമായതിനാല്‍ മീനച്ചിലാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ വാഹന ഗതാഗതം നിരോധിച്ചതായി കോട്ടയം ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി അറിയിച്ചു.