തിരുവനന്തപുരം: വിവാഹത്തലേന്ന് മകളുടെ മുന്നിലിട്ട് പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. വര്‍ക്കല വടശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയില്‍ ജി. രാജുവിനെ (61) കൊലപ്പെടുത്തിയ കേസില്‍ പ്രദേശവാസികളായ നാല് യുവാക്കളെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. കേസില്‍ 66 സാക്ഷികളാണുള്ളത്.
വടശേരിക്കോണം ജെ.ജെ. പാലസില്‍ ജിഷ്ണു(26), സഹോദരൻ ജിജിൻ(25), സുഹൃത്തുക്കളായ വടശേരിക്കോണം മനുഭവനില്‍ മനു(26), കെ.എസ്.നന്ദനത്തില്‍ ശ്യാംകുമാര്‍(26) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ മകളുടെ വിവാഹത്തലേന്ന് വീട്ടില്‍ അതിക്രമിച്ച് കയറി രാജുവിനെ കൊലപ്പെടുത്തിയതായാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ജൂണ്‍ 28ന് പുലര്‍ച്ചെയായിരുന്നു സംഭവം. ശ്രീലക്ഷ്മി മാംഗല്യമണിയുന്നതിന് തൊട്ടുമുൻപാണ് രാജു അരുംകൊലയ്ക്കിരയായത്. അര്‍ദ്ധരാത്രി വീട്ടിലെത്തിയ ജിഷ്ണുവും സംഘവും ശ്രീലക്ഷ്മിയെ അടക്കം ആക്രമിക്കുകയായിരുന്നു. അക്രമം ചെറുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രാജുവിന് മണ്‍വെട്ടികൊണ്ട് തലയ്ക്കടിയേറ്റത്. എതിര്‍ക്കാൻ ശേഷിയുള്ള ആരും വീട്ടിലില്ലെന്ന് ഉറപ്പിച്ചാണ് പ്രതികളെത്തിയത്. ശ്രീലക്ഷ്മിയുമായുള്ള വിവാഹാലോചന നിരസിച്ചത് മൂലമുള്ള പകയാണ് പ്രധാന പ്രതിയായ ജിഷ്ണുവിനെ ചൊടിപ്പിച്ചത്.
ബന്ധുക്കളും രാജുവിന്റെ മകനും പുറത്തുപോയ തക്കം നോക്കിയാണ് പ്രതികള്‍ വീട്ടുമുറ്റത്തെത്തിത്. രാജുവിന്റെ ഭാര്യ ജയയെയും ശ്രീലക്ഷ്മിയെയും സംഘം ആക്രമിച്ചു. ജിഷ്ണു ശ്രീലക്ഷ്മിയെ അടിച്ചുവീഴ്ത്തി മുഖം തറയിലുരച്ചു. ഇതു കണ്ടെത്തിയ രാജുവിനെയും അടിച്ചു വീഴ്ത്തി. അയല്‍വാസികളെത്തി വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രാജു മരിച്ചിരുന്നു.