ഡല്‍ഹി: വനിതാ സംവരണം എന്ന് യാഥാര്‍ഥ്യമാകുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി.
വനിത സംവരണ ബില്ല് അവതരിപ്പിച്ചത് നല്ലതാണ്. എന്നാല്‍ ജാതി സെൻസസില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവ് കൂടിയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
രാജ്യത്തിന്‍റെ ഭരണസംവിധാനത്തില്‍ ഒബിസിയുടെ സാന്നിധ്യം വളരെ കുറവാണ്. പുതിയ സെൻസസ് ജാതി അടിസ്ഥാനമാക്കി വേണം ചെയ്യാൻ. ഇത് സങ്കീര്‍ണമായൊരു കാര്യമല്ല. പക്ഷേ സര്‍ക്കാര്‍ അത് നടപ്പാക്കാൻ ആഗ്രഹിക്കുന്നില്ല.
ഒബിസി വിഭാഗത്തിനായി പ്രധാനമന്ത്രി ഒന്നും ചെയ്തിട്ടില്ല. ഭരണസംവിധാനത്തില്‍ എത്ര ഒബിസി , ആദിവാസി, മറ്റു പിന്നാക്ക വിഭാഗം ഉണ്ടെന്നും രാഹുല്‍ ആരാഞ്ഞു. രാജ്യത്തെ സ്ത്രീകളെ അപമാനിക്കരുത്. യുപിഎ കാലത്തെ ബില്ലില്‍ ഒബിസി സംവരണം നടപ്പാക്കാത്തതില്‍ ഖേദമുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.