കൊല്‍ക്കത്ത: നിപ രോഗലക്ഷണങ്ങളുമായി കേരളത്തില്‍ നിന്ന് പശ്ചിമ ബംഗാളില്‍ മടങ്ങിയെത്തിയ തൊഴിലാളിയുടെ പരിശോധനാ ഫലം നെഗറ്റീവായതായി പശ്ചിമ ബംഗാള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ അയച്ച സാമ്ബ്ള്‍ റിസള്‍ട്ട് ലഭിച്ച ശേഷമാണ് അധികൃതര്‍ വിവരം പുറത്തുവിട്ടത്. ഇയാള്‍ ബെലിയാഘട്ട ഐഡി ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത പനി, തൊണ്ടയില്‍ അണുബാധ എന്നിവ രോഗിയില്‍ കാണപ്പെടുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ദിവസങ്ങള്‍ക്കു മുമ്ബ് കേരളത്തില്‍ കോഴിക്കോട് ജില്ലയില്‍ നിപ കാരണം രണ്ടു പേര്‍ മരിച്ചതും ചിലര്‍ക്ക് രോഗം ബാധിച്ചതും വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. വടകര -കുറ്റ്യാടി മേഖലകളിലെ പല പഞ്ചായത്തുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
അതിനിടെ, പശ്ചിമ ബംഗാളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ച ആറുപേര്‍ മരിച്ചു. അതോടെ ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 30 കവിഞ്ഞു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രണ്ട് രോഗികള്‍ മരിച്ചത്. ഇവരില്‍ ഒരാള്‍ സാള്‍ട്ട് ലേക്കിലെ താമസക്കാരനും മറ്റൊരാള്‍ ബാഗ് ജതിൻ സ്വദേശിയുമാണ്. മറ്റുള്ളവര്‍ പാച്ചിം മേദിനിപൂരിലെ ഘട്ടലില്‍ നിന്നും ഖരഗ്പൂരില്‍ നിന്നുള്ളവരുമാണ്.