ചണ്ഡീഗഢ്: 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. സംസ്ഥാനത്ത് പാര്‍ട്ടിക്ക് ശക്തമായ സംഘടനാ സംവിധാനമുണ്ടെന്നും പ്രാദേശിക കമ്മറ്റികള്‍ ഉടൻ പ്രഖ്യാപിക്കുമെന്നും എ.എ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അനുരാഗ് ധണ്ഡ പറഞ്ഞു.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് ഇൻഡ്യ മുന്നണിയില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സമവായത്തിനും തയ്യാറല്ല. 90 സീറ്റുകളിലും എ.എ.പി ഒറ്റക്ക് മത്സരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ പാര്‍ട്ടി ഹൈക്കമാൻഡിന്റെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അനുരാഗ് ധണ്ഡ പറഞ്ഞു.
ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മത്സരിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയുടെ വാക്കുകള്‍ എ.എ.പി നേതാവ് ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്നും എ.എ.പിക്ക് സംസ്ഥാനത്ത് യാതൊരു സ്വാധീനവുമില്ലെന്നും ഹൂഡ പറഞ്ഞിരുന്നു.
ഒറ്റക്ക് മത്സരിക്കാൻ കോണ്‍ഗ്രസിന് ശേഷിയുണ്ടെന്നും എന്ത് അടിസ്ഥാനത്തിലാണ് എ.എ.പി സീറ്റ് ആവശ്യപ്പെടുന്നതെന്നും ചോദിക്കുന്ന ഭൂപീന്ദര്‍ ഹൂഡയും മകൻ ദീപേന്ദര്‍ ഹൂഡയും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരാണെന്ന കാര്യം മറക്കരുതെന്ന് അനുരാഗ് ധണ്ഡ ഓര്‍മിപ്പിച്ചു.