മംഗളൂരു: കഴിഞ്ഞ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് വിതരണത്തില്‍ 185 കോടി രൂപയുടെ ഇടപാടുകള്‍ നടന്നുവെന്ന ആരോപണത്തിന്റെ വിശദാംശങ്ങള്‍ തേടി ക്രൈം ബ്രാഞ്ച് പൊലീസ് കെ.പി.സി.സി വക്താവ് എം.ലക്ഷ്മണിന് നോട്ടീസ് അയച്ചു.
ഉഡുപ്പി ജില്ലയിലെ ബൈന്തൂര്‍ മണ്ഡലം സീറ്റ് വാഗ്ദാനം ചെയ്ത് സംഘ്പരിവാര്‍ നേതാവ് ചൈത്ര കുന്താപുരയും കൂട്ടാളികളും വ്യവസായി ഗോവിന്ദ ബാബു പൂജാരിയില്‍ നിന്ന് കോടികള്‍ വാങ്ങി വഞ്ചിച്ചുവെന്ന കേസിന്റെ അന്വേഷണ ഭാഗമാണിത്.
ചൈത്ര കുന്താപുര നിയമസഭ സീറ്റ് മോഹികളായ 17 പേരെ പണം വാങ്ങി വഞ്ചിച്ചുവെന്ന് മൈസൂറു സ്വദേശി ലക്ഷ്മണ്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതായി ചൈത്ര തട്ടിപ്പ് കേസ് അന്വഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ബംഗളൂരു പൊലീസ് കമ്മീഷണര്‍ ബി.ദയാനന്ദ പറഞ്ഞു. കോണ്‍ഗ്രസ് വക്താവിന്റെ സഹകരണം കേസ് അന്വേഷണത്തിന് സഹായകമാവും.ബി.ജെ.പിയുടെ ഉന്നത നേതാക്കളുമായി നേരിട്ടുള്ള ബന്ധത്തിലൂടെ 23 പേര്‍ക്ക് ചൈത്ര നിയമസഭ സീറ്റുകള്‍ തരപ്പെടുത്തി നല്‍കുകയും വൻ തുക കൈപ്പറ്റുകയും ചെയ്തുവെന്ന് ലക്ഷ്മണ്‍ പറയുന്നത് ബൈന്തൂര്‍ തട്ടിപ്പ് കേസ് അന്വേഷണവുമായി ബന്ധിപ്പിക്കാവുന്ന കാര്യമാണ്.
ബൈന്തൂര്‍ വഞ്ചന കേസ് മുഖ്യ പ്രതി ചൈത്രയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇതിനകം പണവും ആഭരണങ്ങളുമായി 2.76 കോടി രൂപ വിലയുള്ള വസ്തുവകകള്‍ പിടിച്ചെടുത്തതായി കമ്മീഷണര്‍ പറഞ്ഞു. 56 ലക്ഷം രൂപ കേസിലെ മൂന്നാം പ്രതി അഭിനവ സ്വാമിയുമായി നടത്തിയ പരിശോധനയില്‍ മഠത്തില്‍ നിന്നും പിടിച്ചെടുത്തു. സ്വാമി ഭൂമി വാങ്ങുന്നതിനുള്ള മുൻകൂര്‍ പണമായി നല്‍കിയ 20 ലക്ഷം രൂപ പ്രതിയുടെ അടുപ്പക്കാരനില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസിലെ എട്ട് പ്രതികളുടേയും ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് നിര്‍ദേശപ്രകാരം മരവിപ്പിച്ചു.