ഡെറാഡൂണ്‍: ജോഷിമഠ് ഭൂമി തകര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്ഗധര്‍ തയ്യാറാക്കിയ റിപോര്‍ട്ട് പരസ്യമാക്കേണ്ടതില്ലെന്ന ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതി.
പൊതു സമൂഹത്തില്‍ വെളിപ്പെടുത്താതെ റിപോര്‍ട്ട് രഹസ്യമാക്കി സൂക്ഷിക്കുന്നതിനുള്ള ഒരു കാരണവും തങ്ങള്‍ കാണുന്നില്ലെന്ന് ജസ്റ്റിസ് വിപിൻ സംഗി, ജസ്റ്റിസ് അലോക് കുമര്‍ വര്‍മ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബഞ്ച് പറഞ്ഞു.
യഥാര്‍ഥത്തില്‍ വിദഗ്ധരുടെ റിപോര്‍ട്ട് ജനങ്ങള്‍ക്ക് കൂടുതല്‍ മുന്നിറിയപ്പ് നല്‍കും. കൂടാതെ സ്ഥിഗതികള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്ന് പൊതു ജനത്തിന് ഇതിലൂടെ മനസ്സിലാകുമെന്നും കോടതി പറഞ്ഞു.
വിദഗ്ധര്‍ തയ്യാറാക്കിയ ജോഷിമഠ് ഭൂമി തകര്‍ച്ചയെ കുറിച്ചുള്ള റിപോര്‍ട്ട് മുദ്രവെച്ച കവറില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹൈഡ്രോളജി, ജിയോളജി, ഗ്ലാസിയോളജി, ദുരന്ത നിവാരണ സേന, ജിയോമോര്‍ഫോളജി, മണ്ണിടിച്ചിലിനെ കുറിച്ച് പഠനം നടത്തുന്നവര്‍ തുടങ്ങിയ വിദഗ്ധരോട് ഭൂമി തകര്‍ച്ചയെ കുറിച്ച് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാൻ നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റിപോര്‍ട്ട് സര്‍ക്കാര്‍ പരസ്യപ്പെടുത്താതിനാല്‍ ഭുമി തകര്‍ച്ചയുടെ കാരണമെന്താണെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്ന് ഹരജിക്കാരൻ പറഞ്ഞതായി കോടതി അറിയിച്ചു.
ഈ വര്‍ഷം ജനുവരിയില്‍ ജോഷിമഠിലെ ഭൂമി തകര്‍ച്ച പ്രതിസന്ധി രൂക്ഷമായപ്പോള്‍ ആദ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയ ജോഷിമഠ് ബച്ചാവോ സംഘര്‍ഷ് സമിതി റിപോര്‍ട്ടുകള്‍ പരസ്യപ്പെടുത്തണമെന്ന് നിരവധി തവണ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.