കാസര്‍കോട്: പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് അനൗണ്‍സ്മെന്റ് ഉണ്ടായതില്‍ പ്രതിഷേധിച്ച് ക്ഷുഭിതനായി വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി എന്ന സംഭവത്തില്‍ വിശദീകരവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
പിണങ്ങിപ്പോയി എന്നത് മാധ്യമ സൃഷ്ടിയാണെന്നും പരിപാടിയില്‍ നേരിട്ട ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ഇറങ്ങുകയായിരുന്നുവെന്നുമാണ് കാസര്‍കോട് നടന്ന മറ്റൊരു പരിപാടിയില്‍ മുഖ്യമന്ത്രി വിശദീകരിച്ചത്.
നിറഞ്ഞ സന്തോഷത്തോടെ കെട്ടിടം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു എന്ന് പറയുമ്ബോള്‍ തന്നെ അനൗണ്‍സ്മെന്റ്‍ വന്നു. ഞാൻ പിന്നെ പറയേണ്ട ഒരു വാചകം ഉണ്ട്, സ്നേഹാഭിവാദനങ്ങള്‍ എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നത്. അത് തീരുംമുമ്ബ് തന്നെ അനൗണ്‍സ്മെന്റ് നടത്തി. ഞാൻ പറഞ്ഞ് അവസാനിപ്പിക്കും മുമ്ബേ എങ്ങനെയാണ് അനൗണ്‍സ്മെന്റ് നടത്തിയത്. എന്റെ വാചകം തീരണ്ടെ. ഇത് കേള്‍ക്കാതെ അയാള്‍ ആവേശത്തില്‍ പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. അപ്പോള്‍ ഞാൻ പറഞ്ഞു ചെവിട് കേള്‍ക്കുന്നില്ലേ എന്ന്. ഇത് ചെയ്യാൻ പാടില്ലല്ലോ. ഞാൻ സംസാരിച്ചു കൊണ്ടിരിക്കുമ്ബോള്‍ അത് അവസാനിപ്പിക്കണ്ടെ. എന്നിട്ടല്ലേ അനൗണ്‍സ് ചെയ്യാൻ പാടുള്ളൂ. അത് പറഞ്ഞ് ഞാൻ ഇറങ്ങി പോന്നു. ഇതിനെയാണ് മുഖ്യമന്ത്രി പിണങ്ങിപ്പോയി എന്ന് ചാനലുകാര്‍ വാര്‍ത്ത കൊടുത്തത്’.- മുഖ്യമന്ത്രി വിശദീകരിച്ചു.
ഒരാള്‍ക്ക് ശരിയല്ലാത്ത ഒരുകാര്യം ചെയ്താല്‍ അത് പറയേണ്ടത് എന്റെ ബാധ്യതയാണ്. അത് പറഞ്ഞു. നിങ്ങള്‍ പിണങ്ങിപ്പോയി എന്ന് പറഞ്ഞാല്‍ നാളെ അങ്ങനെ കണ്ടാല്‍ ഞാൻ പറയാതിരിക്കുമോ. അത് വീണ്ടും പറയും. അത് എന്റെ ബാധ്യതയായി കാണുന്ന ആളാണ് ഞാൻ. മാധ്യമങ്ങളുടെ ലക്ഷ്യം എങ്ങനെയൊക്കെ വല്ലാത്തൊരു ചിത്രം ഉണ്ടാക്കാൻ പറ്റും എന്നതാണ്. അതുകൊണ്ടൊന്നും ആ ചിത്രം ജനങ്ങളില്‍ ഉണ്ടാകില്ല എന്ന് മനസ്സിലാക്കണം’-മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.