ന്യൂയോര്‍ക്ക്: യു.എസില്‍ ഒമ്ബത് ദിവസം നീളുന്ന നയതന്ത്ര കൂടിക്കാഴ്ചകള്‍ക്ക് തുടക്കം കുറിച്ച് വിദേശകാര്യ മന്ത്രി എസ്.
ജയശങ്കര്‍. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറല്‍ അസംബ്ലിയുടെ 78-ാം സെഷനില്‍ പങ്കെടുക്കുകയാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം.
26നാണ് അദ്ദേഹം ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുക. തുടര്‍ന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്താൻ വാഷിംഗ്ടണിലേക്ക് തിരിക്കും.
ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ അദ്ദേഹം കഴിഞ്ഞ ദിവസം പങ്കെടുത്തു. ആന്റണി ബ്ലിങ്കൻ ( യു.എസ് ), പെന്നി വോംഗ് ( ഓസ്‌ട്രേലിയ ), യോകോ കാമികാവാ ( ജപ്പാൻ ) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്തോ – പസഫിക്, തീവ്രവാദം, ഉത്തര കൊറിയ, യു.എൻ സുരക്ഷാ കൗണ്‍സില്‍ വിപുലീകരണം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.
ബഹ്‌റൈൻ, ഈജിപ്റ്റ്, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
വരും ദിവസങ്ങളില്‍ യു.എൻ ജനറല്‍ സെക്രട്ടറി ആന്റണിയോ ഗുട്ടറെസ്, യു.എൻ ജനറല്‍ അസംബ്ലി 78-ാം സെഷൻ പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ് തുടങ്ങിയവരുമായും ചര്‍ച്ച നടത്തും.