ടൊറന്റോ: ഖലിസ്താൻ വിഘടനവാദി നേതാവായ ഹര്‍ദീപ് സിങ് നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പങ്ക് സംബന്ധിച്ച വിവരം കാനഡയെ അറിയിച്ചിരുന്നുവെന്ന അവകാശവാദവുമായി കാനഡയിലെ യുഎസ് അംബാസഡറായ ഡേവിഡ് കോഹെൻ.
യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യുകെ എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ കൂട്ടായ്മയായ ‘ഫൈവ് ഐസ്’ ഇതുസംബന്ധിച്ച വിവരം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ അറിച്ചിരുന്നുവെന്നാണ് യു.എസ് അംബസറുടെ വാദം.
ഫൈവ് ഐസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിജ്ജര്‍ വധത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയതെന്നും കോഹെൻ ആരോപിച്ചു. കാനഡയിലെ സി.ടി.വി ന്യൂസ് നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍വീഴ്ത്തിയ നിജ്ജര്‍ വധത്തില്‍ ഇന്ത്യക്കെതിരേ തെളിവുകളുണ്ടെന്ന് ആരോപണം ഉന്നയിക്കുന്ന ആദ്യ അമേരിക്കൻ നയതന്ത്രജ്ഞനാണ് കോഹെൻ.
നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട് വിശ്വാസയോഗ്യമായ തെളിവുകള്‍ ആഴ്ചകള്‍മുമ്ബേ ഇന്ത്യക്ക് കൈമാറിയതായി കഴിഞ്ഞ ദിവസം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അവകാശപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രൂഡോ പറഞ്ഞിരുന്നു. ആരോപണമുന്നയിക്കുന്നതല്ലാതെ കാനഡ തെളിവുകള്‍ കൈമാറുന്നില്ലെന്ന ഇന്ത്യയുടെ പ്രസ്താവനയ്ക്കുപിന്നാലെയായിരുന്നു ട്രൂഡോയുടെ പ്രതികരണം. അതേസമയം കാനഡയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇന്ത്യയുടെ നിലപാട്. കാനഡയുടെ മണ്ണില്‍നിന്നുകൊണ്ട് ഇന്ത്യാവിരുദ്ധനീക്കം നടത്തുന്ന വ്യക്തികളെ സംബന്ധിച്ച തെളിവുകള്‍ നിരന്തരം കൈമാറിയിട്ടും അക്കാര്യത്തില്‍ കാനഡയുടെഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായില്ലെന്നും കഴിഞ്ഞ ദിവസം ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.