റിയാദ്: ശനിയാഴ്ച കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന സൗദി എയര്‍ലൈൻസ് വിമാനം വൈകിയതിനെ തുടര്‍ന്ന് ലണ്ടനിലേക്ക് പോകാനിരുന്ന 65-ഓളം യാത്രക്കാര്‍ റിയാദില്‍ കുടുങ്ങി.
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇവര്‍ വിമാനം വരുന്നതിനായി കാത്തിരിക്കുകയാണ്. ലണ്ടനിലെ ഹീത്രു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകാനുള്ള യാത്രക്കാര്‍ക്കാണ് കണക്ഷൻ ഫ്ലൈറ്റ് നഷ്ടമായത്. കുട്ടികളും പ്രായമായവരുമടക്കം യാത്രാസംഘത്തിലുണ്ട്.
തിങ്കളാഴ്ച രാവിലെ യൂനിവേഴ്സിറ്റികളില്‍ ജോയിൻ ചെയ്യേണ്ട വിദ്യാര്‍ഥികള്‍ ഏറെ പ്രയാസത്തിലാണ്. ഞായറാഴ്ച ഇനി വിമാനം ഇല്ലെന്നും തിങ്കളാഴ്ച കാലത്ത് പുറപ്പെടാനാകുമെന്നും അധികൃതര്‍ അറിയിച്ചു, യാത്രികര്‍ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കി. കൊച്ചിയില്‍ നിന്നും പുറപ്പെട്ട എസ്.വി. 775 വിമാനമാണ് വാതില്‍ അടയാത്ത സാങ്കേതിക തകരാറിനെ തുടര്‍ന്ന് മണിക്കൂറുകള്‍ വൈകിയത്. ശനിയാഴ്ച രാത്രി 11 ന് ലാൻഡ് ചെയ്യാനുള്ള വിമാനം ഞായറാഴ്ച കാലത്ത് 3.15നാണ് എത്തിച്ചേര്‍ന്നത്.
തിങ്കളാഴ്ച രാവിലെ 8.10ന് പോകാനുള്ള ബോര്‍ഡിങ് പാസുമായി റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലില്‍ കാത്തിരിക്കുകയാണ്. 24 മണിക്കൂറിലധികം വിമാനത്താവളത്തില്‍ കഴിച്ചുകൂട്ടുക പ്രയാസമാണെന്നും അധികൃതരുടെ ഭാഗത്ത് നിന്നും അനുഭാവപൂര്‍വമുള്ള സമീപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും യാത്രികര്‍ പറഞ്ഞു.