തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളില്‍ അവശേഷിക്കുന്ന മുഴുവൻ പണവും സെപ്റ്റംബര്‍ 30ന് ഏജൻസി ബാങ്കില്‍ തിരിച്ചടക്കണമെന്ന് നിര്‍ദേശം.
അന്ന് ട്രഷറി പണമിടപാട് ഉച്ചക്ക് രണ്ടുവരെയായി ചുരുക്കി. 30ന് ഒരു രൂപപോലും സൂക്ഷിക്കാൻ പാടില്ലെന്ന് ട്രഷറി ഓഫിസര്‍മാര്‍ക്ക് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. നീക്കിയിരിപ്പ് പൂര്‍ണമായി ബാങ്കില്‍ അടക്കുന്നതിനാല്‍ ഒക്ടോബറിലെ ആദ്യ പ്രവൃത്തിനമായ മൂന്നിന് പെൻഷൻ/സേവിങ് ബാങ്ക് എന്നിവയുടെ പണിമിടപാടുകള്‍ ഏജൻസി ബാങ്കില്‍നിന്ന് പണം ലഭ്യമാകുന്നതുവരെ വൈകും. ഇക്കാര്യം ഇടപാടുകാരെ അറിയിക്കണമെന്നും മൂന്നിന് ജീവനക്കാര്‍ നേരത്തേ എത്തി പണമിടപാട് ആരംഭിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
ട്രഷറി കോഡ് പ്രകാരം എല്ലാ മാസത്തെയും അവസാന പ്രവൃത്തിദിനം ട്രഷറിയിലെ നീക്കിയിരിപ്പ് തുക ബാങ്കില്‍ തിരിച്ചടക്കണം.
എന്നാല്‍, നോട്ട് നിരോധത്തിന്‍റെയും ചില ബാങ്കുകളില്‍ ചെസ്റ്റ് നിര്‍ത്തലാക്കിയതിന്‍റെയും അടിസ്ഥാനത്തില്‍ ട്രഷറി ഇടപടുകള്‍ സുഗമമാക്കാൻ എല്ലാ മാസവും ട്രഷറികളിലെ പണം മുഴുവനായി ബാങ്കില്‍ അടച്ചിരുന്നില്ല. പെൻഷൻ-സേവിങ്സ് ബാങ്ക് ശീര്‍ഷകത്തില്‍ ട്രഷറി അക്കൗണ്ടുകളില്‍ കൂടുതല്‍ തുക നിലനില്‍ക്കുന്നതായി അക്കൗണ്ടന്‍റ് ജനറല്‍ കണ്ടെത്തി. ഇത് സംസ്ഥാന സര്‍ക്കാറിന്‍റെ കടമെടുപ്പ് പരിധിയെതന്നെ ബാധിച്ചുതുടങ്ങി. 21-22 സാമ്ബത്തിക വര്‍ഷം മുതല്‍ സെപ്റ്റംബര്‍ 30, മാര്‍ച്ച് 31 തീയതികളില്‍ ട്രഷറികളില്‍ അവശേഷിക്കുന്ന പണം മുഴുവനായി ഏജൻസി ബാങ്കില്‍ തിരിച്ചടച്ച് മിച്ചം ശൂന്യമായി ക്രമീകരിക്കാൻ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം നടപടികള്‍ കര്‍ക്കശമാക്കുകയാണ് ധനവകുപ്പ്.