കടുങ്ങല്ലൂര്‍: ജല്‍ജീവൻ പൈപ്പിടാൻ കുഴിച്ച റോഡില്‍ ദുരിതയാത്ര. കടുങ്ങല്ലൂര്‍ മുതല്‍ മുപ്പത്തടം കവല വരെയുള്ള റോഡാണ് തകര്‍ന്ന് കിടക്കുന്നത്.
ഒരു മാസം മുമ്ബാണ് ഈ ഭാഗത്ത് റോഡ് കുഴിച്ചത്. എന്നാല്‍, ഇത് കൃത്യമായി അടക്കാൻ അധികൃതര്‍ തയാറായില്ല. മഴ ശക്തമായതോടെ ഈ റോഡിലൂടെയുള്ള യാത്ര ദുസ്സഹമായിരിക്കുകയാണ്. റോഡിലാകെ ചളി നിറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ ചളിയില്‍ തെന്നിയും വെള്ളം നിറഞ്ഞ കുഴികളില്‍ ചാടിയും മറിയുന്നത് പതിവാണ്. മുപ്പത്തടത്തിനും പഞ്ചായത്ത് കവലക്കും ഇടയിലാണ് കൂടുതല്‍ ദുരിതം.
റോഡ് കുഴിച്ച ഭാഗത്ത് മണ്ണ് ഇളകി കിടക്കുന്നതിനാല്‍ വാഹനങ്ങളുടെ ടയറുകള്‍ താഴ്ന്ന് പോകുന്നുണ്ട്. വ്യവസായ മേഖലയിലേക്കടക്കം നിരവധി ഭാരവാഹനങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ക്കാണ് യാത്രാ ദുരിതം കൂടുതല്‍. അരികിലേക്ക് വാഹനങ്ങള്‍ ഒതുക്കിയാല്‍ ടയറുകള്‍ താഴ്ന്ന് പോകും. അതിനാല്‍ തന്നെ വലിയ ലോറികള്‍ പലപ്പോഴും റോഡിന് നടുവിലൂടെയാണ് ഓടിക്കുന്നത്. ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. മഴ ഒഴിയാതെ റോഡ് നന്നാക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും റോഡ് പൊളിക്കുകയായിരുന്നു.