കൊച്ചി: 28 ഹെര്‍ണിയ ശസ്ത്രക്രിയകള്‍ ഒരു ദിവസം നടത്തി ചരിത്രനേട്ടം കൈവരിച്ച് എറണാകുളം ജനറല്‍ ആശുപത്രി. താക്കോല്‍ദ്വാര ശാസ്ത്രക്രിയയിലൂടെയാണ് 28 ഹെര്‍ണിയ കേസുകള്‍ ചെയ്തത്.
സീനിയര്‍ കണ്‍സള്‍ട്ടന്‍റ് സര്‍ജൻ ഡോ. സജി മാത്യു, അനസ്തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ഡോ. മധു, ഡോ. സൂസൻ, ഡോ. രേണു, ഡോ. ഷേര്‍ളി എന്നിവര്‍ അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. എറണാകുളത്തെയും സമീപങ്ങളിലുള്ള രോഗികളില്‍നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. ഹെര്‍ണിയ കേസുകള്‍ വളരെ വ്യാപകമായി കണ്ടെത്തുന്ന സാഹചര്യത്തിലും കോവിഡാനന്തര കാലഘട്ടമായതിനാലുമാണ് ലാപ്രോസ്കോപ്പിക് ഹെര്‍ണിയ റിപ്പയര്‍ ക്യാമ്ബ് അടിസ്ഥാനത്തില്‍ നടത്താൻ തീരുമാനിച്ചത്.
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ വ്യാപകമായി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് എറണാകുളം ജനറല്‍ ആശുപത്രി. പ്രതിമാസം എണ്ണൂറോളം സര്‍ജറികള്‍ വിവിധ വിഭാഗങ്ങളായി നടക്കുന്നു. ഇതില്‍ പത്ത് ശതമാനവും ലാപ്രോസ്കോപ്പിക് സര്‍ജറിയാണ്. സര്‍ജറി വിഭാഗം തലവനായ ഡോ. സജി മാത്യു ഇതുവരെ 6250 ശാസ്ത്രക്രിയകളാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 2100 എണ്ണം ലാപ്രോസ്കോപ്പിക് സര്‍ജറികളാണ്.
അനുകരണീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡോ. സജി മാത്യുവിനെയും സര്‍ജറി വിഭാഗത്തെയും അനസ്തേഷ്യ വിഭാഗത്തെയും ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ഷാഹിര്‍ഷാ അഭിനന്ദിച്ചു.