Saturday, May 18, 2024
HomeKeralaനാളെ ട്രാക്കുണരും; പ്രതീക്ഷയോടെ ഭാരതം

നാളെ ട്രാക്കുണരും; പ്രതീക്ഷയോടെ ഭാരതം

ഹാങ്‌ചൊ: ഏഷ്യന്‍ ഗെയിംസിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. ഒക്ടോബര്‍ അഞ്ച് വരെ നീളുന്ന മത്സരങ്ങള്‍ ഹാങ്ചൗ ഒളിംപിക് സ്പോര്‍ട്സ് സെന്റര്‍ സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.

നാളെ അഞ്ച് ഫൈനലുകള്‍ അരങ്ങേറും. ഭാരത സമയം പുലര്‍ച്ചെ 5.30ന് പുരുഷ-വനിതാ 20 കി.മീറ്റര്‍ നടത്തോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് വനിതാ ഹാമര്‍ത്രോ, 10000 മീറ്റര്‍, ഷോട്ട്പുട്ട് മത്സരങ്ങളിലും സ്വര്‍ണം നിര്‍ണയിക്കും.

പുരുഷന്മാരുടെ 20 കി.മീ. നടത്തത്തില്‍ വികാസ് സിങ്, സന്ദീപ് സിങ് എന്നിവരും വനിതാ വിഭാഗത്തില്‍ പ്രിയങ്ക ഗോസ്വാമിയും മത്സരിക്കാനിറങ്ങും. ഈ വിഭാഗങ്ങളില്‍ ചൈന, ജപ്പാന്‍, കസാക്കിസ്ഥാന്‍ താരങ്ങളുടെ അപ്രമാദിത്വമാണുള്ളത്. അതുകൊണ്ടുതന്നെ വലിയ മെഡല്‍ പ്രതീക്ഷ ഈയിനത്തില്‍ ഇല്ല. വനിതകളുടെ ഹാമര്‍ ത്രോ ഫൈനലും നാളെയാണ്. ഉച്ചകഴിഞ്ഞ് 3.30ന് യോഗ്യതാ റൗണ്ടും രാത്രി ഏഴിന് ഫൈനലും നടക്കും. ഭാരതത്തിനായി ടാനിയ ചൗധരിയും രചന കുമാരിയും മത്സരിക്കും. വനിതകളുടെ 10000 മീറ്ററാണ് നാളത്തെ മറ്റൊരു ഫൈനല്‍. ഈയിനത്തില്‍ ഇന്ത്യക്കായി ആരും മത്സരിക്കുന്നില്ല. വനിതകളുടെ ഷോട്ട്പുട്ട് ഫൈനലില്‍ കിരണ്‍ ബലിയാനും മന്‍പ്രീത് കൗറുമാണ് ഭാരതത്തിന്റെ പ്രതീക്ഷകള്‍. നാളെ ഉച്ചകഴിഞ്ഞ് 3.30ന് യോഗ്യതാ റൗണ്ടും രാത്രി ഏഴിന് ഫൈനലും നടക്കും. ചൈനീസ് താരങ്ങളാണ് ഈയിനത്തിലും ഏഷ്യയില്‍ മുന്‍പന്തിയിലുള്ളത്. മന്‍പ്രീത് കൗറിലൂടെ മെഡല്‍ നേടാമെന്ന പ്രതീക്ഷയിലാണ് ഭാരതം. ഹാമര്‍ത്രോയില്‍ കെ.എം. രചന, തന്യ ചൗധരി എന്നിവരും ഷോട്ട്പുട്ടില്‍ കിരണ്‍ ബലിയന്‍, മന്‍പ്രീത് കൗര്‍ എന്നിവരും കൈക്കരുത്ത് തെളിയിക്കാനിറങ്ങും.

പുരുഷ ലോങ്ജംപില്‍ മലയാളി താരം എം. ശ്രീശശങ്കറും തമിഴ്‌നാട് സ്വദേശി ജസ്വിന്‍ ആള്‍ഡ്രിനും ഫൈനല്‍ ഉറപ്പിക്കാന്‍ പിറ്റിലേക്ക് പറന്നിറങ്ങും. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ഇവര്‍ തമ്മിലായിരിക്കും പ്രധാനമായും സ്വര്‍ണപോരാട്ടം. പുരുഷ-വനിതാ 400 മീറ്ററില്‍ മലയാളി താരങ്ങളായ മുഹമ്മദ് അനസ് യഹിയയും മുഹമ്മദ് അജ്മലും ഹിമാന്‍ഷി മാലിക്കും ഐശ്വര്യ മിശ്രയും ഹീറ്റ്‌സില്‍ മത്സരിക്കാനിറങ്ങും. പുരുഷ-വനിതാ 100 മീറ്റര്‍ ഹീറ്റ്‌സും ഇന്ന് നടക്കും. ഈയിനത്തില്‍ ഭാരതത്തിന്റെ ഒരു താരവും മത്സരിക്കാനില്ല.

അത്ലറ്റിക്സില്‍ വലിയ പ്രതീക്ഷകളോടെയാണ് ഭാരതം ഹാങ്ചൗവില്‍ എത്തിയിരിക്കുന്നത്. 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഗെയിംസില്‍ അത്ലറ്റിക്സില്‍ എട്ട് സ്വര്‍ണവും ഒമ്ബത് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 20 മെഡലുകളാണ്. ഇത്തവണ അതിലും കൂടുതലാണ് ലക്ഷ്യമിടുന്നത്.

ഇത്തവണ അത്ലറ്റിക്സില്‍ ഒളിംപിക്‌സ്, ലോക ചാംപ്യന്‍ഷിപ്പുകളിലെ സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയാണ് ഭാരതത്തിന്റെ ഉറച്ച സ്വര്‍ണ പ്രതീക്ഷ. പാക് താരം അര്‍ഷാദ് നദിം ആയിരിക്കും നീരജിന് ഏക വെല്ലുവിളി. കിഷോര്‍ ജനയ്‌ക്കും മെഡല്‍ പ്രതീക്ഷയുണ്ട്. പുരുഷ ട്രിപ്പിള്‍ജംപില്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും നേടിയ അബ്ദുള്ള അബൂബക്കറാണ് മെഡല്‍ പ്രതീക്ഷയില്‍ മുന്നില്‍. തമിഴ്‌നാട് സ്വദേശി പ്രവീണ്‍ ചിത്രവേലും മെഡല്‍ നേടുമെന്ന പ്രതീക്ഷയിലാണ് ഭാരതം. ഷോപുട്ടില്‍ തജീന്ദര്‍പാല്‍ സിങ് തൂര്‍, 1500 മീറ്ററില്‍ അജയ്കുമാര്‍ സരോജ്, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബ്ലെ, പാറുള്‍ ചൗധരി, പുരുഷന്മാരുടെ 4-400 മീറ്റര്‍ റിലേ, വനിതകളുടെ ലോങ് ജംപില്‍ ഷൈലി സിങ്, ഹെപ്റ്റാത്തലണില്‍ സ്വപ്‌ന ബര്‍മന്‍, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യരാജി എന്നിവര്‍ക്കും സുവര്‍ണ പ്രതീക്ഷയാണുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular