ഉജ്ജയിൻ: ഉജ്ജയിനില്‍ 12 വയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാറിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി.
പെണ്‍കുട്ടികളും സ്ത്രീകളും ആദിവാസികളും ദലിതരുമൊന്നും ബി.ജെ.പി ഭരണത്തില്‍ സുരക്ഷിതരല്ലെന്ന് പ്രിയങ്ക ട്വിറ്ററിലൂടെ പ്രതികരിച്ചു.
“മഹാകാല്‍ പ്രഭുവിന്റെ നഗരമായ ഉജ്ജയിനില്‍ ഒരു കൊച്ചു പെണ്‍കുട്ടിക്ക് നേരെയുണ്ടായ ക്രൂരത മനസിനെ തകര്‍ക്കുന്നതാണ്. പീഡനത്തിന് ശേഷം അവള്‍ സഹായത്തിനായി രണ്ടര മണിക്കൂറോളം വീടുകള്‍തോറും അലഞ്ഞുനടന്നു. പക്ഷേ സഹായം ലഭിച്ചില്ല. തുടര്‍ന്ന് ബോധരഹിതയായി റോഡില്‍ വീണു. ഇതാണോ മധ്യപ്രദേശിലെ ക്രമസമാധാനത്തിന്റെയും സ്ത്രീ സുരക്ഷയുടെയും അവസ്ഥ? ബി.ജെ.പിയുടെ 20 വര്‍ഷത്തെ ദുര്‍ഭരണത്തില്‍ പെണ്‍കുട്ടികളും സ്ത്രീകളും ആദിവാസികളും ദലിതരും സുരക്ഷിതരല്ല.”- പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രിക്കും മധ്യപ്രദേശ് മുഖ്യമന്ത്രിക്കും തെരഞ്ഞടുപ്പ് അടുക്കുമ്ബോള്‍ മാത്രമേ സ്ത്രീകളുടെ നിലവിളി കേള്‍ക്കാൻ കഴിയു എന്ന് പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ബി.ജെ.പിക്കെതിരെ വിമര്‍ശനമുയര്‍ത്തി.
ക്രൂരമായി പീഡിപ്പിക്കപ്പെട്ട 12കാരി അര്‍ധ നഗ്നയായി ചോരയൊലിച്ച് സഹായത്തിനായി വീടുകളുടെ വാതിലുകള്‍ മുട്ടി അലയുന്ന ദൃശ്യം കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്. ഉജ്ജയിനിലെ ബദ്‌നഗര്‍ റോഡിലാണ് സംഭവം. രണ്ടര മണിക്കൂര്‍ അര്‍ധനഗ്നയായി തെരുവില്‍ സഹായത്തിനായി അലഞ്ഞിട്ടും കുട്ടിയെ ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ സമീപത്തെ ആശ്രമത്തിലെത്തിയ പെണ്‍കുട്ടിയെ പുരോഹിതരാണ് ആശുപത്രിയില്‍ എത്തിച്ചത്. വൈദ്യപരിശോധനയില്‍ കുട്ടി ക്രൂര ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ 38കാരനായ ഓട്ടോ ഡ്രൈവര്‍ രാകേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.